ലോകത്തെ ഏറ്റവും വലിയ കണ്ടെയ്നർ കപ്പലായ എം എസ് സി ഐറിന വിഴിഞ്ഞം തീരത്തേയ്ക്ക്. കപ്പലിനെ വാട്ടർ സല്യൂട്ട് നൽകി സ്വീകരിക്കുന്നു. ഉടൻ കപ്പൽ തീരത്ത് നങ്കൂരമിടും. കണ്ടെയ്നറുകള്‍ ഇറക്കിയ ശേഷം ഐറീന യൂറോപ്പിലേക്ക് തിരിക്കും. മലയാളിയായ വില്ലി ആന്റണിയാണ് പടുക്കൂറ്റൻ കപ്പലിന്റെ കപ്പിത്താൻ.
ലോകത്തിലെ ഏറ്റവും വലിയ ചരക്ക് കപ്പലായ എംഎസ്സി ഐറിന വിഴിഞ്ഞത്തെത്തുമ്പോള്‍, നേട്ടങ്ങള്‍ക്കൊപ്പം അഭിമാന ചരിത്രത്തിന് കൂടിയാണ് തുറമുഖം സാക്ഷ്യം വഹിക്കുന്നത്. ഏറ്റവും വാഹക ശേഷിയുള്ള ഈ കണ്ടെയ്നര്‍ കപ്പലിനെ തുറമുഖത്തേക്കെത്തിക്കുന്നത് മലയാളിയായ ക്യാപ്റ്റനാണെന്നതാണ് അഭിമാന ചരിത്രം.
കമ്മീഷന് ചെയ്ത് വെറും ഒരു മാസം മാത്രമാകുന്നതിനിടെയാണ്, അര കിലോമീറ്ററോളം നീളമുള്ള ഐറിന തുറമുഖത്തെത്തുന്നത്. സിങ്കപ്പുര്‍ തുറമുഖത്തുനിന്നാണ് ഐറിന വിഴിഞ്ഞത്തേക്കെത്തുന്നത്.
എംഎസ്സിയുടെ ജെയ്ഡ് സര്‍വീസില്‍ ഉള്‍പ്പെടുന്ന ഐറിനക്ക് 400 മീറ്റര്‍ നീളവും 62 മീറ്റര്‍ വീതിയുമുണ്ട്. 24,346 ടിഇയു കണ്ടെയ്നര്‍ ശേഷിയുള്ള കപ്പല്‍, 16.2 മീറ്റര്‍ ഡ്രാഫ്റ്റിലാണ് വിഴിഞ്ഞം ബെര്‍ത്തിലേക്ക് പ്രവേശിക്കുക.
ലൈബീരിയന്‍ ഫ്ലാഗുള്ള ഐറിന 2023 ല്‍ നിര്‍മിച്ച് നീറ്റിലിറക്കിയതാണ്. 22 നില കെട്ടിടത്തിന്റെ ഉയരമുള്ള നിര്‍മിതിയാണ്. 19,462 ടിഇയു ശേഷിയുള്ള എംഎസ്സി ക്ലൗഡ് ജിറാഡറ്റാണ് വിഴിഞ്ഞത്ത് ഇതുവരെ വന്നതില്‍ ഏറ്റവും ശേഷിയുള്ള കപ്പല്‍.
എംഎസ്സിയുടെ തന്നെ തുര്‍ക്കിയ, മിഷേല്‍ കപ്പെല്ലിനി എന്നിവയും വിഴിഞ്ഞത്ത് എത്തിയിരുന്നു. ഐറിനയില്‍നിന്ന് 4000 കണ്ടെയ്നറുകള്‍ ഇറക്കുമെന്നാണ് സൂചന. ശേഷം കപ്പല്‍ യൂറോപ്പിലേക്ക് തിരിക്കും.
ദുബായ് കൊളമ്പോ തുറമുഖങ്ങളിലൊന്നും ഇതുവരെ അടുക്കാത്ത ഐറിന, ഇന്ത്യയിലെ ഒരു തുറമുഖത്ത് ആദ്യമായാണ് എത്തുന്നത്. ഇത്രയും നേട്ടങ്ങള്‍ തന്നെയാണ് വിഴിഞ്ഞത്തെ മറ്റു തുറമുഖങ്ങളില്‍ നിന്നും വ്യത്യസ്തമാക്കുന്നത്.