വയറ്റിൽ കത്രിക കുടുങ്ങിയ കേസ്; താമരശ്ശേരി ഗവ. ആശുപത്രിയിൽ പൊലീസ് പരിശോധന നടത്തി

news image
May 21, 2023, 12:54 pm GMT+0000 payyolionline.in

കോഴിക്കോട് : പ്രസവ ശസ്ത്രക്രിയയ്ക്കിടെ കെ.കെ.ഹർഷിനയുടെ വയറ്റിൽ കത്രിക കുടുങ്ങിയതുമായി ബന്ധപ്പെട്ട് പൊലീസ് താമരശ്ശേരി ഗവ. ആശുപത്രിയിൽ പരിശോധന നടത്തി. ഹർഷിനയുടെ ആദ്യത്തെയും രണ്ടാമത്തെയും പ്രസവ ശസ്ത്രക്രിയ അവിടെയായിരുന്നു. 2012 നവംബർ 23, 2016 മാർച്ച് 15 തീയതികളിലായിരുന്നു ശസ്ത്രക്രിയ. എന്നാൽ, അവിടെ ശസ്ത്രക്രിയയ്ക്കു ഉപയോഗിച്ച ആർട്ടറി ഫോർസെപ്സ് അല്ല ഹർഷിനയുടെ വയറ്റിൽ കുടുങ്ങിയതെന്ന് ആശുപത്രി അധികൃതർ പൊലീസിനോട് പറഞ്ഞു.

6.1 സെന്റീമീറ്റർ നീളവും 5.5 സെന്റീമീറ്റർ വീതിയുമുള്ള ആർട്ടറി ഫോർസെപ്സാണു ഹർഷിനയുടെ വയറ്റിൽ നിന്ന് 2022 സെപ്റ്റംബർ 17ന് മെഡിക്കൽ കോളജിൽ നടത്തിയ ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തത്. ഇതു പൊലീസ് കോടതിക്കു കൈമാറിയിട്ടുണ്ട്. ഈ വലുപ്പമുള്ള ആർട്ടറി ഫോർസെപ്സ് താമരശ്ശേരി ഗവ. ആശുപത്രിയിൽ ശസ്ത്രക്രിയയ്ക്ക് ഉപയോഗിക്കാറില്ലെന്നും അധികൃതർ പൊലീസിനെ അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട രേഖകൾ ഉൾപ്പെടെ മെഡിക്കൽ കോളജ് അസിസ്റ്റന്റ് കമ്മിഷണർ കെ.സുദർശന്റെ നേതൃത്വത്തിലുള്ള സംഘം പരിശോധിച്ചു. അന്നു ശസ്ത്രക്രിയാ സംഘത്തിലുണ്ടായിരുന്ന ഡോക്ടർമാർ ഉൾപ്പെടെയുള്ളവരുടെ വിവരം ശേഖരിച്ചു.

ആവശ്യമെങ്കിൽ ഇവരുടെ മൊഴിയും രേഖപ്പെടുത്തും.  2017 നവംബർ 30നാണ് ഹർഷിനയുടെ മൂന്നാമത്തെ പ്രസവ ശസ്ത്രക്രിയ മെഡിക്കൽ കോളജിൽ നടന്നത്. ഈ ശസ്ത്രക്രിയയെ തുടർന്നാണ് വയറ്റിൽ കത്രിക കുടുങ്ങിയതെന്നാണ് ഹർഷിനയുടെ പരാതി. 5 വർഷമാണ് ഇവർ ഈ കത്രികയുമായി കഴിഞ്ഞത്. മെഡിക്കൽ നെഗ്ലിജൻസ് ആക്ട് പ്രകാരം മെഡിക്കൽ കോളജ് മാതൃശിശു സംരക്ഷണ കേന്ദ്രം സൂപ്രണ്ട്, ഗൈനക്കോളജി വിഭാഗത്തിലെ 2 വകുപ്പു മേധാവികൾ എന്നിവരെ പ്രതിചേർത്താണ് കേസെടുത്തത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe