കൊച്ചി: വാളയാറിൽ സഹോദരിമാരായ പെൺകുട്ടികളെ തൂങ്ങി മരിച്ച നിലയിൽ കണ്ട കേസിൽ മാതാപിതാക്കളെ പ്രതികളാക്കി സി.ബി.ഐ സമർപ്പിച്ച കുറ്റപത്രങ്ങൾ റദ്ദ് ചെയ്ത് പുനരന്വേഷണം നടത്തണമെന്ന ഹരജിയിൽ ഹൈകോടതി സി.ബി.ഐ അടക്കം എതിർകക്ഷികളുടെ വിശദീകരണം തേടി. കുട്ടികളുടെ മരണം കൊലപാതകമാണെന്നതിന്റെ അടിസ്ഥാനത്തിൽ പുനരന്വേഷണം ആവശ്യപ്പെട്ട് കുട്ടികളുടെ മാതാപിതാക്കൾ നൽകിയ ഹരജി ഫയലിൽ സ്വീകരിച്ചാണ് ജസ്റ്റിസ് സി. ജയചന്ദ്രൻ വിശദീകരണം തേടിയത്. തുടർന്ന് ഹരജി ഏപ്രിൽ രണ്ടിന് പരിഗണിക്കാൻ മാറ്റി.
അന്വേഷണ സംഘത്തിന്റെയും പ്രോസിക്യൂഷന്റെയും വീഴ്ച മൂലം ശരിയായി വിചാരണ നടക്കാതെ പ്രതികളെല്ലാം കുറ്റമുക്തരാക്കപ്പെട്ട കേസാണിതെന്ന് ഹരജിയിൽ പറയുന്നു. പിന്നീട് കോടതി മുഖേന സി.ബി.ഐ പുനരന്വേഷണം നടത്തിയെങ്കിലും ശരിയായ അന്വേഷണം നടത്താതെയാണ് കുറ്റപത്രങ്ങൾ നൽകിയത്. ഈ കുറ്റപത്രങ്ങൾ റദ്ദാക്കണം. ശരിയായ അന്വേഷണവും ശരിയായ വിചാരണയും രാജ്യത്തെ ഓരോ പൗരന്റെയും അവകാശമാണ്. അതിനാൽ, നടന്നത് കൊലപാതകമാണെന്ന രീതിയിൽ പുനരന്വേഷണം നടത്തണം.
കുട്ടികൾ ആത്മഹത്യ ചെയ്തതല്ലെന്നും കൊലപാതകമാണെന്നുമാണ് ഹരജിയിലെ വാദം. കൊലപാതകമെന്ന് കണ്ടെത്താൻ മതിയായ തെളിവുകളുണ്ടായിട്ടും സി.ബി.ഐ അത് വേണ്ടവിധം പരിഗണിച്ചില്ല. കുട്ടികൾ കൊല്ലപ്പെട്ടതാണെന്ന് തെളിയിക്കുന്ന സെലോഫിൻ ടെസ്റ്റിന്റെ ഫലം, ഷെഡിലെ ഉത്തരത്തിന്റെ ഉയരവും കുട്ടികളുടെ ഉയരവും തമ്മിലുള്ള പൊരുത്തക്കേടുകൾ, കൊലപാതകസാധ്യത അന്വേഷിക്കണമെന്ന ഫോറൻസിക് സർജന്റെ മൊഴി, മൂത്ത കുട്ടി കൊല്ലപ്പെട്ട സമയത്ത് രണ്ടുപേർ മുഖം മറച്ച് പോകുന്നത് കണ്ടു എന്ന ഇളയ കുട്ടിയുടെ മൊഴി തുടങ്ങിയവയടക്കം ചൂണ്ടിക്കാട്ടിയാണ് മാതാപിതാക്കൾ ഹൈകോടതിയെ സമീപിച്ചത്.
മരിച്ച പെൺകുട്ടികളുടെ അമ്മയെയും ഇളയ പെൺകുട്ടിയുടെ അച്ഛനും മൂത്ത കുട്ടിയുടെ രണ്ടാനച്ഛനുമായ വ്യക്തിയെയും കേസിൽ രണ്ടും മൂന്നും പ്രതികളാക്കിയാണ് സി.ബി.ഐ കുറ്റപത്രം നൽകിയിരിക്കുന്നത്. ലൈംഗിക പീഡനത്തെത്തുടർന്നുണ്ടായ മാനസിക പീഡനമാണ് വാളയാർ പെൺകുട്ടികളുടെ ആത്മഹത്യക്ക് കാരണമെന്നായിരുന്നു സി.ബി.ഐ കണ്ടെത്തൽ. ആത്മഹത്യ പ്രേരണക്കുറ്റം ഉൾെപ്പടെ വിവിധ വകുപ്പുകളാണ് ഇവർക്കെതിരെ ചുമത്തിയിട്ടുള്ളത്. കുട്ടികൾ ലൈംഗിക പീഡനത്തിനിരയായ വിവരം അമ്മക്ക് അറിയാമായിരുന്നുവെന്നും മറച്ചുവെച്ചുവെന്നും കുറ്റപത്രത്തിൽ പറയുന്നു. 13 വയസ്സുള്ള മൂത്ത കുട്ടിയെ 2014 ജനുവരി 13നും ഒമ്പതു വയസ്സുള്ള ഇളയ കുട്ടിയെ 2014 മാർച്ച് നാലിനും തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.