വിഐപികളെ പിഴയിൽ നിന്ന് എന്തടിസ്ഥാനത്തിൽ ഒഴിവാക്കി ? എഐ ക്യാമറ ഇടപാടിൽ ദുരൂഹതയെന്ന് ചെന്നിത്തല

news image
Apr 20, 2023, 2:13 pm GMT+0000 payyolionline.in

തിരുവനന്തപുരം : എഐ ക്യാമറ ഇടപാടിൽ ദുരൂഹതയാരോപിച്ച് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇതുമായി ബന്ധപ്പെട്ടുള്ള വിവരങ്ങൾക്കായി വിവരവാകാശ നിയമപ്രകാരം ചോദിച്ചിട്ട് പോലും സര്‍ക്കാര്‍ മറുപടി നൽകുന്നില്ല. ഇതിന്റെ ഇടപാടുകളാരാണ് നടത്തിയത്. ടെൻന്റർ വിളിച്ചിട്ടുണ്ടോ?  ഉണ്ടെങ്കിൽ ഏതെല്ലാം കമ്പനികളാണ് അപേക്ഷ നൽകിയത്. പിഴയിൽ എത്ര ശതമാനം തുകയാണ് കമ്പനികൾക്ക് നൽകുകയെന്ന് വ്യക്തമാക്കണം. പിഴയിൽ നിന്ന് വിഐപികളെ എന്ത് അടിസ്ഥാനത്തിലാണ് ഒഴിവാക്കിയതെന്നും അദ്ദേഹം ചോദിച്ചു.

സംസ്ഥാനത്ത് എഐ ക്യാമറകള്‍ പ്രവര്‍ത്തിച്ച് തുടങ്ങിയെങ്കിലും ഒരുമാസത്തേക്ക് പിഴയീടാക്കില്ല. ഒരു മാസം നീണ്ട ബോധവത്കരണത്തിന് ശേഷം മെയ് 20 മുതൽ പിഴ ഈടാക്കി തുടങ്ങാനാണ് തീരുമാനം. രക്ഷിതാക്കള്‍ക്ക് ഒപ്പം കുട്ടിയുമായി ഇരുചക്രവാഹനത്തിൽ യാത്ര ചെയ്താൽ പോലും പിഴയീടാക്കാനുള്ള കേന്ദ്രനിയമത്തിൽ മാറ്റമുണ്ടാകില്ല. ഗതാഗതനിയമലംഘനം പിടികൂടാൻ സംസ്ഥാനത്ത് ഉടനീളം സ്ഥാപിച്ച 726 ക്യാമറകളാണ് പ്രവർത്തിച്ച് തുടങ്ങിയത്. മൂന്നര മണിക്ക് മുഖ്യമന്ത്രിയുടെ ഔദ്യോഗിക ഉദ്ഘാടനത്തിന് പിന്നാലെ പിഴ ഈടാക്കി തുടങ്ങുമെന്നായിരുന്നു മോട്ടോർ വാഹനവകുപ്പ് അറിയിച്ചിരുന്നത്. എന്നാൽ ബോധവത്ക്കരണത്തിനുള്ള സമയം ലഭിച്ചില്ലെന്ന് പരാതി ഉയര്‍ന്നതിനെ തുടർന്നാണ് ഒരു മാസം ബോ‌ധവത്ക്കരണത്തിന് മാറ്റി വയ്ക്കാൻ തീരുമാനിച്ചത്.

നിയമലംഘകർക്ക് വാണിംഗ് നോട്ടീസാകും ആദ്യം നൽകുക. അടുത്ത മാസം 20 മുതൽ പിഴ ചുമത്തി തുടങ്ങും. വാഹനങ്ങളുടെ വേഗ പരിധി ഉയർത്തി ഒരു മാസത്തിനുള്ളിൽ ഉത്തരവിറങ്ങും. കേന്ദ്രം വിജ്‍ഞാപനത്തെക്കാള്‍ കുറഞ്ഞ നിരക്കിലാണ് സംസ്ഥാനം പിഴയീടാക്കുന്നതെന്ന് പറഞ്ഞ ഗതാഗതമന്ത്രി, രക്ഷിതാക്കള്‍ക്കൊപ്പം ഒരു കുട്ടി ഇരുചക്രവാഹനത്തിൽ യാത്ര ചെയ്താൽ പിഴയീടാക്കുന്നത് ഒഴിവാക്കില്ലെന്നും വ്യക്തമാക്കി.

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe