തിരുവനന്തപുരം: വിദ്യാർത്ഥികളെ തൊഴിൽപ്രാപ്തരാക്കാനുള്ള വിജ്ഞാന കേരളം പദ്ധതിക്കായി 20 കോടി രൂപ വകയിരുത്തുന്നതായി ധനമന്ത്രി കെ എൻ ബാലഗോപാൽ. വിവിധ കോഴ്സുകളിൽ അവസാന വർഷം പഠിക്കുന്ന 5 ലക്ഷം വിദ്യാർത്ഥികളെ നൈപുണ്യപരിശീലന നൽകി തൊഴിൽപ്രാപ്തരാക്കുക, പഠനം പൂർത്തീകരിച്ച് ശരിയായി തയ്യാറെടുപ്പിച്ച് തൊഴിൽമേളയിലൂടെ തൊഴിൽ നൽകുക എന്ന ജനകീയ ക്യാംപെയിനാണ് വിജ്ഞാന കേരളം. 2025-26 ലെ പ്രധാന വികസന പദ്ധതിയായിരിക്കും ഇതെന്നും ധനമന്ത്രി ബജറ്റിൽ പറഞ്ഞു.
തൊഴിൽ നിയമനങ്ങളിൽ കേരളം ഈ സർക്കാരിന്റെ കാലത്ത് ഇതുവരെ ഒരു ലക്ഷത്തിലേറെ നിയമന ശുപാർശകൾ നൽകി കഴിഞ്ഞതായി ധനമന്ത്രി. പതിനായിരത്തിലധികം പുതിയ തസ്തികകൾ സൃഷ്ടിച്ചു. യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ പുറത്തുവിട്ട കണക്കുകൾ പ്രകാരം പിഎസ്സി നിയമനങ്ങളുടെ സിംഹഭാഗവും നടക്കുന്നത് കേരളത്തിലാണ്. രണ്ടാം പിണറായി സർക്കാർ അധികാരമേറ്റിന് ശേഷം ഇതുവരെ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴി 8293 സ്ഥിരനിയമനങ്ങളും 34859 താത്കാലിക നിയമനങ്ങളും ഉൾപ്പെടെ 43152 പേർക്ക് എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴി തന്നെ തൊഴിൽ നൽകിയതായും ധനമന്ത്രി അറിയിച്ചു.