ബംഗളൂരു: കർണാടക സർക്കാറിന്റെ ‘ശുചി പദ്ധതി’ പ്രകാരം കൗമാരക്കാരായ വിദ്യാർഥിനികൾക്ക് സൗജന്യമായി വിതരണം ചെയ്യാനിരുന്ന സാനിറ്ററി പാഡുകൾ കലബുറഗി നഗരത്തിന്റെ പ്രാന്തപ്രദേശത്തുള്ള ഫർഹതാബാദ് പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ കത്തിച്ച നിലയിൽ കണ്ടെത്തി. ലക്ഷക്കണക്കിന് രൂപ വിലമതിക്കുന്ന സാനിറ്ററി പാഡുകൾ പഴയ കെട്ടിടം പൊളിച്ചുമാറ്റുന്നതിനിടെയാണ് കണ്ടെത്തിയത്.
ഹൈസ്കൂൾ, കോളജ് വിദ്യാർഥിനികൾക്കായി തയാറാക്കിയ ആയിരക്കണക്കിന് ഉപയോഗിക്കാത്ത പാഡുകൾ വിതരണം ചെയ്യാതെ ഒരു ഗോഡൗണിൽ സൂക്ഷിക്കുകയായിരുന്നു. ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ അവ വിതരണം ചെയ്യുന്നതിനുപകരം കത്തിച്ചു. സാനിറ്ററി പാഡുകളുടെ കൂമ്പാരങ്ങൾ കത്തുന്നതായി കാണിക്കുന്ന വിഡിയോകൾ സമൂഹ മാധ്യമങ്ങളിൽ വൈറലായതോടെ പ്രതിഷേധം രൂക്ഷമാവുകയും ഉത്തരവാദിത്തം ഏറ്റെടുക്കണമെന്ന ആവശ്യം ഉയരുകയും ചെയ്തു.
ഇതേത്തുടർന്ന് ജില്ല ആരോഗ്യ കുടുംബക്ഷേമ ഓഫിസർ ഡോ. ശരണബസപ്പ ക്യാത്നാൽ ആർ.സി.എച്ച് ജില്ല ഉദ്യോഗസ്ഥൻ, താലൂക്ക് ആരോഗ്യ ഓഫിസർ, ആരോഗ്യ കേന്ദ്രത്തിലെ മെഡിക്കൽ ഓഫിസർ എന്നിവർക്ക് നോട്ടീസ് അയച്ചു. വിശദമായ അന്വേഷണം നടത്തി 24 മണിക്കൂറിനുള്ളിൽ റിപ്പോർട്ട് സമർപ്പിക്കണമെന്ന് നോട്ടീസിൽ ആവശ്യപ്പെട്ടു.