ടെഗുസിഗാൽപ: വിമാനം പറന്നുയർന്ന് മിനിറ്റുകൾക്കം തോക്ക് പുറത്തെടുത്ത് സഹയാത്രക്കാരെ കൊല്ലുമെന്ന ഭീഷണി ഉയർത്തി യാത്രക്കാരൻ. ഹോണ്ടുറസ് തലസ്ഥാനമായ ടെഗുസിഗാൽപയിലെ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് പറന്നുയർന്ന വിമാനത്തിലായിരുന്നു സംഭവം. യാത്രക്കാർ ഒന്നടങ്കം ഭയന്നുവിറച്ചു പോയ സംഭവത്തിൽ പക്ഷേ ജീവനക്കാർ കാണിച്ച അസാമാന്യ മനഃസാന്നിദ്ധ്യം രക്ഷയായി മാറുകയായിരുന്നു.
![](https://payyolionline.in/wp-content/uploads/2058/02/WhatsApp-Image-2025-01-18-at-3.22.58-PM.jpeg)
പെട്ടെന്ന് തന്നെ ഇടപെട്ട ജീവനക്കാർ ധൈര്യപൂർവം ഇയാളുടെ അടുത്തേക്ക് ചെന്ന് അയാളെ കീഴടക്കുകയായിരുന്നു. മറ്റ് യാത്രക്കാരെയൊന്നും ആക്രമിക്കാനുള്ള സമയം കിട്ടുന്നതിന് മുമ്പ് ജീവനക്കാർ ഇയാളെ കീഴ്പ്പെടുത്തി. വിലങ്ങുവെച്ച് വിമാനത്തിന്റെ ഒരു വശത്തേക്ക് ഇയാളെ കൊണ്ടുപോകുന്ന വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. പൈലറ്റ് ഉടൻ തന്നെ വിമാനം, പറയുന്നയർന്ന ടെഗുസിഗാൽപ വിമാനത്താവളത്തിലേക്ക് തന്നെ തിരിച്ചുപറത്തി.
അടിയന്തിര ലാന്റിങിന് അനുമതി തേടുകയും വിമാനം തിരിച്ചിറക്കുകയും ചെയ്ത ശേഷം പൊലീസ് ഉദ്യോഗസ്ഥർ വിമാനത്തിലെത്തി ഇയാളെ കീഴ്പ്പെടുത്തി. യാത്രക്കാർ ഒന്നടങ്കം ഭയന്നുപോയെങ്കിലും ആർക്കും പരിക്കേറ്റിട്ടില്ല. ഇവരെ പിന്നീട് മറ്റൊരു വിമാനത്തിലാണ് ലക്ഷ്യസ്ഥാനത്ത് എത്തിച്ചത്. അതേസമയം വിമാനത്താവളത്തിലെ സുരക്ഷാ പരിശോധനയെക്കുറിച്ച് ഗുരുതരമായ ആരോപണങ്ങൾ ഈ സംഭവത്തോടെ ഉയരുകയും ചെയ്തു.
വിമാനത്തിൽ എങ്ങനെ ഇയാൾ തോക്കുമായി കയറി എന്നതാണ് പ്രധാന പ്രശ്നം. ഹോണ്ടുറസിലെ നിയമം അനുസരിച്ച് തോക്കുകൾ ചെക്ക് ഇൻ ബാഗേജിൽ മാത്രമാണ് അനുവദിച്ചിട്ടുള്ളത്. അവ അൺലോഡ് ചെയ്ത് കട്ടിയുള്ള കണ്ടെയ്നറിൽ ലോക്ക് ചെയ്ത് സൂക്ഷിച്ചാണ് കൊണ്ടുപോകാൻ അനുമതിയുള്ളത്. സുരക്ഷാ പരിശോധന എല്ലാം മറികടന്ന് സ്വന്തം കൈയിൽ തോക്കുമായി വിമാനത്തിൽ കയറിയ സംഭവം വലിയ ചർച്ചകൾക്കും വഴിവെച്ചു.