കോഴിക്കോട്: 23 കിലോ ഹൈഡ്രോപോണിക് കഞ്ചാവുമായി ആറ് മലയാളി യുവാക്കൾ പിടിയിൽ. തായ്ലൻഡിൽ നിന്നാണ് ഇവർ ഹൈഡ്രോപോണിക് കഞ്ചാവുമായി ചെന്നൈയിലെത്തിയത്. പിടികൂടിയ കഞ്ചാവിന് വിപണിയിൽ 23 കോടി രൂപ വിലവരും.
രണ്ട് വിമാനങ്ങളിൽ രണ്ട് സംഘങ്ങളായെത്തിയ ആറ് ഐടി ജീവനക്കാരാണ് കസ്റ്റംസിന്റെ പിടിയിലായത്. ആദ്യ വിമാനത്തിലെത്തിയ നാലംഗ സംഘത്തിന്റെ പെരുമാറ്റത്തിൽ സംശയം തോന്നിയ കസ്റ്റംസ് ഇവരെ വിശദമായി പരിശോധിച്ചപ്പോഴാണ് ലഹരി പിടികൂടിയത്. ഭക്ഷണ പാക്കറ്റുകളിലും ചോക്ലേറ്റ് പാക്കറ്റുകളിലും ഒളിപ്പിച്ചായിരുന്നു കഞ്ചാവ് കടത്ത്.
15 കിലോ ഉയർന്ന ഗ്രേഡ് ഹൈഡ്രോപോണിക് കഞ്ചാവ് ഇവരുടെ ബാഗേജിൽ നിന്നും കണ്ടെത്തി. ഇതിന് 15 കോടി രൂപ വിലമതിക്കും. ഇന്നലെ പുലർച്ചെയാണ് തായ്ലൻഡിൽ നിന്നെത്തിയ രണ്ട് യുവാക്കളെക്കൂടി പരിശോധിച്ചപ്പോൾ എട്ട് കിലോകൂടി കഞ്ചാവ് കണ്ടെത്തുകയായിരുന്നു. ഇവരെ അറസ്റ്റ് ചെയ്തു കോടതിയിൽ ഹാജരാക്കി.
