അഹ്മദാബാദ്: എയർഇന്ത്യ വിമാനം തകർന്നുവീണ സംഭവത്തിൽ പുതിയ ദൃശ്യങ്ങൾ പുറത്ത്. വിമാനം ഇടിച്ചിറങ്ങിയ മെഡിക്കൽ കോളേജ് ഹോസ്റ്റലിൽനിന്നും എം.ബി.ബി.എസ് വിദ്യാർഥികളടക്കം താഴേക്ക് ചാടുന്നതാണ് ദൃശ്യങ്ങളിൽ.
രണ്ടും മൂന്നും നിലകളിലെ ബാൽക്കണിയിൽനിന്ന് വസ്ത്രങ്ങൾ കൂട്ടിക്കെട്ടിയാണ് വിദ്യാർഥികൾ രക്ഷപ്പെടാൻ ശ്രമിക്കുന്നത്.
അതേസമയം, അപകട കാരണം കണ്ടെത്താൻ സഹായകമായേക്കാവുന്ന നിർണായക തെളിവായ കോക്ക്പിറ്റ് വോയ്സ് റെക്കോഡർ കണ്ടെത്തി. വിമാനാപകടത്തെക്കുറിച്ച് അന്വേഷിക്കുന്ന ഉദ്യോഗസ്ഥർ ഇക്കാര്യം സ്ഥിരീകരിച്ചു. വിമാനത്തിന്റെ ഫ്ലൈറ്റ് ഡാറ്റ റെക്കോർഡർ (എഫ്.ഡി.ആർ) മാത്രമേ നേരത്തെ കണ്ടെത്തിയിരുന്നുള്ളൂ.
അമേരിക്കൻ നിർമിത വിമാനമായതിനാൽ, എ.എ.ഐ.ബി വിശദ അന്വേഷണം തുടങ്ങിയിട്ടുണ്ട്. യു.എസ് നാഷനൽ ട്രാൻസ്പോർട്ടേഷൻ സേഫ്റ്റി ബോർഡ് സമാന്തര അന്വേഷണവും നടത്തുന്നുണ്ട്.
വിമാനാപകടത്തിൽ കൊല്ലപ്പെട്ട പത്തനംതിട്ട പുല്ലാട് കുറങ്ങഴക്കാവ് കൊഞ്ഞോൺ വീട്ടിൽ രഞ്ജിത ആർ. നായരുടെ (39) ഡി.എൻ.എ ഫലത്തിനായുള്ള കാത്തിരിപ്പ് തുടരുകയാണ്. ഇന്ന് ഫലം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ബന്ധുക്കൾ. മൃതദേഹം പൂർണമായി കത്തിക്കരിഞ്ഞ സാഹചര്യത്തിലാണ് ഡി.എൻ.എ പരിശോധന.