വടകര: വില്ല്യാപ്പള്ളിയില്‍ മർദനമേറ്റ യുവാവ് കുഴഞ്ഞു വീണ് മരിച്ച സംഭവത്തില്‍ അറസ്റ്റ്. വില്ല്യാപ്പള്ളി സ്വദേശി നിലവനില്‍ അനീഷിനെയാണ് വടകര ഇന്‍സ്പെക്ടര്‍ എ.കെ മുരളീധരന് അറസ്റ്റ് ചെയ്തത്. വല്ല്യാപ്പള്ളി സ്വദേശി തന്നെയായ അന്താടത്തില്‍ ഷിജുവിന്റെ മരണവുമായി ബന്ധപ്പെട്ടാണ് നടപടി.
കഴിഞ്ഞ മെയ് 14നാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. പൊന്മേരി പറമ്പില്‍ വച്ച് ഷിജുവും അനീഷും തമ്മില്‍ വാക്കുതര്‍ക്കം ഉണ്ടാവുകയും ഇരുവരും തമ്മില്‍ കൈയ്യാങ്കളി ഉണ്ടാവുകയും ചെയ്തു. ഇതിനിടയില്‍ ഷിജുവിന് മര്‍ദ്ദനമേറ്റിരുന്നു. സംഭവ സ്ഥലത്തു നിന്ന് വീട്ടിലേക്ക് മടങ്ങിയ ഇയാള്‍ കുഴഞ്ഞുവീഴുകയായിരുന്നു.
ഉടന്‍ തന്നെ വടകരയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ഹൃദയാഘാതമാണ് മരണകാരണമെന്ന് സൂചിപ്പിക്കുന്നുണ്ടെങ്കിലും മര്‍ദ്ദനത്തെ തുടര്‍ന്നുണ്ടായ സാഹചര്യങ്ങളും ഇതിന് കാരണമായെന്നുള്ള ഡോക്ടറുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് പോലീസ് അറസ്റ്റ് രേഖപ്പെടുത്തിയത്.