വിഴിഞ്ഞത്ത് മത്സ്യത്തൊഴിലാളികളെ കടലില്‍ കാണാതായ സംഭവത്തില്‍ നേരിയ ആശ്വാസം; ഒരു ബോട്ട് കന്യാകുമാരിയിലുള്ളതായി വിവരം

news image
May 31, 2025, 8:47 am GMT+0000 payyolionline.in

തിരുവനന്തപുരം വിഴിഞ്ഞത്ത് കടലില്‍ മത്സ്യത്തൊഴിലാളികളെ കാണാതായ സംഭവത്തില്‍ നേരിയ ആശ്വാസം. കാണാതായ രണ്ട് ബോട്ടുകളില്‍ ഒന്ന് കന്യാകുമാരി ഭാഗത്തുള്ളതായി വിവരം ലഭിച്ചു. തങ്ങള്‍ സുരക്ഷിതരെന്ന് ബോട്ടിലുള്ള മത്സ്യത്തൊഴിലാളികള്‍ അറിയിച്ചു. അതേസമയം, കാണാതായ രണ്ടാമത്തെ ബോട്ടിനായുള്ള തിരച്ചില്‍ തുടരുകയാണ്.

വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് വിഴിഞ്ഞത്ത് നിന്ന് മത്സ്യബന്ധനത്തിന് പോയ രണ്ട് ബോട്ടുകളാണ് കടലില്‍ പെട്ടത്. മൂന്ന് ദിവസമായി തുടരുന്ന തിരച്ചിലിനിടെയാണ് രാവിലെ സഹായമാതാ ബോട്ടിലെ മത്സ്യത്തൊഴിലാളികള്‍ ഫോണില്‍ കരയിലുള്ളവരെ ബന്ധപ്പെട്ടത്. കന്യാകുമാരി ഭാഗത്തുണ്ടെന്ന് ബോട്ടുടമ റോബിന്‍സണ്‍ ആണ് കരയിലേക്ക് വിളിച്ച് അറിയിച്ചത്. ബോട്ടിലുള്ള റോബിന്‍സണ്‍, ഡേവിഡ്‌സണ്‍, ദാസന്‍, യേശുദാസന്‍ എന്നിവര്‍ സുരക്ഷിതരാണ്. ബോട്ടിനുണ്ടായ യന്ത്രത്തകരാര്‍ തൊഴിലാളികള്‍ സ്വയം പരിഹരിച്ചുവെങ്കിലും ഇന്ധനം ഇല്ലാത്തതാണ് മടങ്ങിവരവിന് തടസ്സമായത്.

 

വിവരം ലഭിച്ചതിന് പിന്നാലെ അടിയന്തര ഇടപെടലുണ്ടായി. ഉള്‍ക്കടലില്‍ തിരഞ്ഞുകൊണ്ടിരുന്ന കോസ്റ്റല്‍ പൊലീസും നേവിയും കന്യാകുമാരി ഭാഗത്തേക്ക് പുറപ്പെട്ടു. പിന്നാലെ ഇന്ധനവും ഭക്ഷണസാധനങ്ങളുമായി മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റ് ബോട്ടും കരയില്‍ നിന്ന് തിരിച്ചു.

അതേസമയം, ഫാത്തിമ മാതാ എന്ന ബോട്ടിലെ നാല് പേരെ കുറിച്ച് ഇപ്പോഴും ഒരു വിവരവും ലഭിച്ചിട്ടില്ല. ജോണി, ജോസഫ്, മത്തിയാസ്, മുത്തപ്പന്‍ എന്നിവരെയാണ് ഇനി കണ്ടെത്താനുള്ളത്. ഇന്നലെ അപകടത്തില്‍പെട്ട ബോട്ടില്‍ നിന്നും കാണാതായ സ്റ്റെല്ലസിനെയും ഇതുവരെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. കൊച്ചിയില്‍ നിന്ന് ഹെലികോപ്റ്ററും തിരച്ചിലിന് എത്തിക്കാനാണ് തീരുമാനം.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe