തിരുവനന്തപുരം: തിരുവനന്തപുരം വിഴിഞ്ഞത്ത് വീട് കുത്തിത്തുറന്ന് വൻ കവർച്ച. മുൻ ഫയർഫോഴ്സ് ഉദ്യോഗസ്ഥനായ ഗിൽബർട്ടിന്റെ വെണ്ണിയൂരിലെ വീട്ടിലാണ് കവർച്ച നടന്നത്. 17 പവനോളം സ്വർണ്ണവും 1 ലക്ഷം രൂപയുമാണ് മോഷണം പോയത്. ഗിൽബർട്ടും കുടുംബവും സമീപിത്തെ സഹോദരിയുടെ വീട്ടിലേക്ക് പോയപ്പോഴാണ് കവർച്ച. സംഭവത്തില്‍ വിഴിഞ്ഞം പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
വിഴിഞ്ഞം വെണ്ണിയൂരിലായിരുന്നു വീടിന്‍റെ വാതിൽ കുത്തിപ്പൊളിച്ച് വൻ കവർച്ച നടന്നത്. രണ്ട് നിലകളിലുള്ള വീടിന്‍റെ വിവിധ മുറികളിലെ അലമാരകളിൽ സൂക്ഷിച്ച സ്വർണവും പണവുമാണ് നഷ്ടമായത്. വീട്ടുടമസ്ഥനായ ഗിൽബർട്ടും കുടുംബവും കഴിഞ്ഞ ദിവസം രാത്രി സമീപത്തെ സഹോദരിയുടെ വീട്ടിലായിരുന്നു. ഇന്ന് പുലർച്ചെ തിരിച്ചെത്തിയപ്പോഴാണ് മുൻവാതിൽ തകർത്ത നലയിൽ കണ്ടത്. രണ്ടാം നിലയിലെ മുറിയിൽ ഗിൽബർട്ടിന്‍റെ മകന്‍റെ ഭാര്യയുടെ സ്വർണം സൂക്ഷിച്ചിരുന്നു. ഇത് കൂടി കവർച്ച ചെയ്തന്നായിരുന്നു വീട്ടുകാർ ആദ്യം കരുതിയത്.അഞ്ചലിലായിരുന്ന മകൻ സ്ഥലത്തെത്തി നടത്തിയ പരിശോധനയിൽ സ്വർണ്ണം നഷ്ടമായിട്ടില്ലെന്ന് സ്ഥിരീകരിച്ചു. വിഴിഞ്ഞം പോലീസും വിരലടയാള വിദഗ്ധരും സ്ഥലത്ത് എത്തി പരിശോധന നടത്തി. സ്ഥലം എംഎൽഎ എം വിൻസെന്‍റ് കവർച്ച നടന്ന വീട് സന്ദർശിച്ചു.