വേനൽ മഴ ശക്തിപ്പെട്ടിട്ടും ആശ്വാസമില്ലാതെ പകൽചൂട്; യുവി കിരണങ്ങളുടെ തോതും ഉയർന്നു തന്നെ

news image
Mar 24, 2025, 7:16 am GMT+0000 payyolionline.in

കോട്ടയം ∙ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ഒറ്റപ്പെട്ട ശക്തമായ വേനൽ മഴ ലഭിക്കുന്നുണ്ടെങ്കിലും പകൽ ചൂടിന് കാര്യമായ ആശ്വാസം ഉണ്ടായിട്ടില്ല. ചൂടിനു പുറമേ അന്തരീക്ഷത്തിലെ അൾട്രാ വയലറ്റ് (യുവി) കിരണങ്ങളുടെ തോത് ഉയർന്നു തന്നെ നിൽക്കുകയാണ്. കൊല്ലം, പത്തനംതിട്ട, ഇടുക്കി, മലപ്പുറം ജില്ലകളിൽ കഴിഞ്ഞ 24 മണിക്കൂറിൽ രേഖപ്പെടുത്തിയ ഉയർന്ന യുവി ഇൻഡക്സ് 6 ആണ്. ആലപ്പുഴയിൽ 5 എന്നിങ്ങനെയാണ് ഉയർന്ന യുവി ഇൻഡക്സ് രേഖപ്പെടുത്തിയത്.

യുവി ഇൻഡക്സ് 5ന് മുകളിലേക്കു പോയാൽ അപകടകരമാണെന്നു സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പറയുന്നത്. കഴിഞ്ഞ 24 മണിക്കൂറിലെ കണക്കുകൾ പ്രകാരം യുവി ഇൻഡക്സ് 4 രേഖപ്പെടുത്തിയ തിരുവനന്തപുരം, കോട്ടയം, തൃശൂർ, പാലക്കാട്, കോഴിക്കോട്, വയനാട് ജില്ലകളും 3 രേഖപ്പെടുത്തിയ കണ്ണൂരും 2 രേഖപ്പെടുത്തിയ കാസർകോടും 0 രേഖപ്പെടുത്തിയ എറണാകുളം ജില്ലയുമാണ് അൾട്രാ വയലറ്റ് കിരണങ്ങളുടെ അപകടകരമായ തോതിന് താഴെയുള്ളത്.

 

വെയിലിനൊപ്പം എത്തുന്ന തരംഗ ദൈർഘ്യം കുറഞ്ഞ വികിരണമാണ് യുവി. അന്തരീക്ഷത്തിലെ ഓസോൺ പാളിയും വായുമണ്ഡലവും ജലതന്മാത്രകളും എല്ലാം കടന്നു ഭൂമിയിൽ എത്തുന്ന ഇവ ശരീരത്തിൽ വൈറ്റമിൻ ഡി നിർമിക്കാൻ നല്ലതാണെങ്കിലും അധികമായാൽ മാരകമാണ്. പകൽ 10 മുതൽ 3 മണി വരെയുള്ള സമയങ്ങളിലാണ് ഉയർന്ന അൾട്രാവയലറ്റ് സൂചിക രേഖപ്പെടുത്തപ്പെടുന്നത്. ആതിനാൽ ആ സമയങ്ങളിൽ കൂടുതൽ നേരം ശരീരത്തിൽ നേരിട്ട് സൂര്യപ്രകാശം ഏൽക്കുന്നത് പരമാവധി ഒഴിവാക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പു നൽകുന്നു.

പുറം ജോലികളിൽ ഏർപ്പെടുന്നവർ, കടലിലും ഉൾനാടൻ മൽസ്യബന്ധനത്തിലും ഏർപ്പെടുന്ന മത്സ്യത്തൊഴിലാളികൾ, ജലഗതാഗതത്തിലേർപ്പെടുന്നവർ, ബൈക്ക് യാത്രക്കാർ, വിനോദസഞ്ചാരികൾ, ചർമരോഗങ്ങളുള്ളവർ, നേത്രരോഗങ്ങളുള്ളവർ, ക്യാൻസർ രോഗികൾ, മറ്റ് രോഗപ്രതിരോധശേഷി കുറഞ്ഞ വിഭാഗങ്ങൾ തുടങ്ങിയവർ പ്രത്യേകം ജാഗ്രത പാലിക്കണമെന്നും നിർദേശമുണ്ട്.

തിരുവനന്തപുരം ജില്ലയിൽ വിളപ്പിൽശാല, കൊല്ലം – കൊട്ടാരക്കര, പത്തനംതിട്ട – കോന്നി, ആലപ്പുഴ – ചെങ്ങന്നൂർ, കോട്ടയം – ചങ്ങനാശേരി, എറണാകുളം – കളമശേരി, തൃശൂർ – ഒല്ലൂർ, പാലക്കാട് – തൃത്താല, കോഴിക്കോട് – ബേപ്പൂർ, വയനാട് – മാനന്തവാടി, കണ്ണൂർ – ധർമടം, കാസർകോട് – ഉദുമ എന്നിവിടങ്ങളിലാണ് ദുരന്ത നിവാരണ വകുപ്പിന്റെ യുവി നിരീക്ഷണ സംവിധാനങ്ങൾ നിലവിലുള്ളത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe