‘വൈദ്യുതി ഉപയോ​ഗം നിയന്ത്രിച്ചില്ലെങ്കിൽ വലിയ പ്രശ്നത്തിലേക്ക് പോകും, പവർകട്ട് പീക് മണിക്കൂറിലെ അമിതലോഡ് മൂലം’

news image
Apr 30, 2024, 10:29 am GMT+0000 payyolionline.in

തിരുവനന്തപുരം: വൈദ്യുതി ഉപയോ‌​ഗം നിയന്ത്രിച്ചില്ലെങ്കിൽ വലിയ പ്രശ്നത്തിലേക്ക് പോകുമെന്ന് വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി. പീക് മണിക്കൂറുകളിൽ അമിതമായ ലോഡ് വരുന്നതാണ് പവർ കട്ടിനു കാരണം. ജീവനക്കാരെ ഭീഷണിപ്പെടുത്തിയിട്ട് കാര്യമില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു. കൂടുതൽ ഡാമുകൾ നിർമ്മിക്കാതെ സംസ്ഥാനത്തെ വൈദ്യുത ക്ഷമം പരിഹരിക്കാൻ ആവില്ലെന്ന് പറഞ്ഞ മന്ത്രി ജലവൈദ്യുത പദ്ധതികളോടുള്ള ആളുകളുടെ മനോഭാവം മാറണമെന്നും ആവശ്യപ്പെട്ടു.

എല്ലാ റെക്കോഡുകളും മറികടന്ന് വൈദ്യുതി ഉപഭോഗം കുതിച്ചുകയറിയതോടെ, ഇനി പവർ കട്ട് ഇല്ലാതെ മറ്റ് മാർഗമല്ലെന്നാണ് കെഎസ്ഇബി നിലപാട്. പലയിടത്തും വൈദ്യുതി വിതരണം ഇടയ്ക്ക് ഇടയ്ക്ക് തടസ്സപ്പെടുന്നതിന് കാരണം, ഓവർ ലോഡ് തങ്ങാനാകാത്തതാണ് എന്നാണ് കെഎസ്ഇബി വിശദീകരണം. അമിത ലോഡ് കാരണം ഇതുവരെ 700 ലധികം ട്രാൻസ്ഫോർമറുകൾക്ക് തകരാറ് സംഭവിച്ചു. ഫീഡറുകളിൽ തടസം നേരിടുന്നുണ്ട്. പീക്ക് സമയത്ത് വൈദ്യുതി വിതരണം കടുത്ത പ്രതിസന്ധിയിലാണ്. സാഹചര്യം ചർച്ച ചെയ്യാൻ നാളെ കെഎസ്ഇബി ഉന്നതതല യോഗം ചേരും.

ഏപ്രിൽ 9ലെ റെക്കോർഡാണ് ഇന്നലെ പിന്നിട്ടത്. ഇന്നലെ 11.31 കോടി യൂണിറ്റാണ് ഉപയോഗിച്ചത്. പീക്ക് സമയത്തെ വൈദ്യുതി ആവശ്യകത 5646 മെഗാവാട്ട് ആയി ഉയർന്നു. കൊടും ചൂട് തുടരുന്നതിനാൽ അടുത്തൊന്നും വൈദ്യുതി ഉപഭോഗത്തിൽ കുറവ് പ്രതീക്ഷിക്കുന്നില്ല. പുറത്ത് നിന്ന് വൻ തുകക്ക് അധിക വൈദ്യുതി എത്തിച്ചാലും ഓവർലോഡ് തങ്ങാനാകാത്തത് വെല്ലുവിളിയാണ്. രാത്രിയും കൊടുംചൂട് തുടരുമ്പോൾ പവർ കട്ട് ദുരിതം ഇരട്ടിയാക്കും. 2016 മുതൽ ലോഡ് ഷെഡിങ് ഏർപ്പെടുത്താത്തത് വലിയ നേട്ടമായാണ് എൽഡിഎഫ് ഉയർത്തിക്കാട്ടിയിരുന്നത്. അതിനാൽ പവർ കട്ടിൽ എൽഡിഎഫിന്റെ നയപരമായ തീരുമാനം നിർണ്ണായകമാകും.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe