വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് കേസ്: യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ക്ക് ഇടക്കാല ജാമ്യം

news image
Nov 22, 2023, 3:25 pm GMT+0000 payyolionline.in

തിരുവനന്തപുരം: വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് കേസില്‍ അറസ്റ്റിലായ നാല് യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ക്കും ഇടക്കാല ജാമ്യം. അബി വിക്രം, ഫെന്നി നൈനാന്‍, ബിനില്‍ ബിനു, വികാസ് കൃഷ്ണ എന്നിവര്‍ക്കാണ് കോടതി ഇടക്കാല ജാമ്യം അനുവദിച്ചത്. നാളെ രാവിലെ വരെ ഉപാധികളോടെയാണ് നാലുപ്രതികള്‍ക്കും ഇടക്കാല ജാമ്യം നല്‍കിയത്. തുറന്ന കോടതിയില്‍ കേസ് കേള്‍ക്കുന്നതിനു വേണ്ടിയാണ് ജാമ്യം നല്‍കിയത്. നാളെ 11 മണിക്ക് നാല് പ്രതികളും കോടതിയില്‍ ഹാജരാകണം. ഇന്ന് മ്യൂസിയം പൊലീസാണ് നാലുപേരെയും അറസ്റ്റ് ചെയ്തത്. പ്രതികള്‍ക്കെതിരെ ഡിജിറ്റല്‍ തെളിവുകളുണ്ടെന്ന് പൊലീസ് അറിയിച്ചു.

കേസുമായി ബന്ധപ്പെട്ട് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തിലിന് നോട്ടീസ് നല്‍കും. ശനിയാഴ്ച ഹാജരാകാനാണ് നോട്ടീസ് നല്‍കുന്നത്. കേസെടുത്ത് യൂത്ത് കോണ്‍ഗ്രസിനെ വരുതിയിലാക്കാം എന്ന് കരുതേണ്ടെന്നും കസ്റ്റഡിയിലുള്ള പ്രവര്‍ത്തകര്‍ എല്ലാം നിരപരാധികളാണെന്നും യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ പ്രതികരിച്ചിരുന്നു. വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് ഉണ്ടാക്കേണ്ട ആവശ്യം യൂത്ത് കോണ്‍ഗ്രസിന് ഇല്ലെന്നും കേസന്വേഷണം സിപിഎമ്മിന്റെ രാഷ്ട്രീയ അജണ്ടയുടെ പുറത്താണെന്നും രാഹുല്‍ പറഞ്ഞു. അന്വേഷണ സംഘത്തിന് മുന്നില്‍ സംഘടന പ്രതിരോധം തീര്‍ക്കില്ല. ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചിട്ടില്ല, വിളിച്ചാല്‍ നെഞ്ചുവേദന വരില്ലെന്നും പിണറായി വിജയന് പ്രസംഗിക്കാനുള്ള ഒരു വിഷയം മാത്രമായി കേസ് മാറുമെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe