ശബരിമല: ഒരുക്കങ്ങൾ പൂർത്തിയായെന്ന് ദേവസ്വംമന്ത്രി

news image
Nov 14, 2023, 2:12 pm GMT+0000 payyolionline.in

തിരുവനന്തപുരം: ശബരിമല മണ്ഡല മകരവിളക്ക്‌ മഹോത്സവത്തിനു മുന്നോടിയായ ഒരുക്കമെല്ലാം പൂർത്തിയായതായി മന്ത്രി ​കെ. രാധാകൃഷ്ണൻ അറിയിച്ചു. വൃശ്ചികം ഒന്നു മുതൽ രണ്ടുമാസക്കാലം ശബരിമല പൂങ്കാവനവും പരിസരങ്ങളും ശരണം വിളികളാൽ മുഖരിതമാകും. എല്ലാ തീർഥാടകർക്കും സുഗമവും സുരക്ഷിതവുമായ സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്​. നൂതന സാങ്കേതികവിദ്യകളുടെ സഹായവും സജ്ജമാക്കി.

ശബരിമലയിലും പമ്പയിലും ശുചിത്വ പ്രവർത്തനങ്ങളിൽ നിയുക്തരായ വിശുദ്ധി സേനാംഗങ്ങളുടെ പ്രതിദിന വേതനം 100 രൂപ ഉയർത്തി 550 ആക്കി. ഇവരുടെ യാത്രാബത്തയും 850ൽനിന്ന് 1000 രൂപയാക്കി. സന്നിധാനത്തെ തിരക്ക് നിയന്ത്രിക്കാൻ ഡൈനാമിക് ക്യൂ കൺട്രോൾ സംവിധാനം ഏർപ്പെടുത്തി. സന്നിധാനത്തെ തിരക്കും മറ്റും തീർഥാടകർക്ക് അറിയുന്നതിനായി നിലയ്ക്കൽ, പമ്പ, സന്നിധാനം എന്നിവിടങ്ങളിൽ വിഡിയോ വാളും സജ്ജമാക്കും. മുൻ വർഷം ആരംഭിച്ച ഇ- കാണിക്ക കൂടുതൽ സമഗ്രമാക്കി.

പ്രധാന ഇടത്താവളങ്ങളായ എരുമേലി, ചെങ്ങന്നൂർ, കുമളി, ഏറ്റുമാനൂർ, പുനലൂർ എന്നിവിടങ്ങളിലെല്ലാം വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച് ഒരുക്കം പൂർത്തിയാക്കി. പമ്പയിലെ ബസ് സ്റ്റേഷൻ പ്രവർത്തനമാരംഭിച്ചു. ഡിസംബർ ആദ്യ ആഴ്ച വരെ 473 ബസുകളും തുടർന്ന് മകരവിളക്ക് വരെ കൂടുതൽ സർവിസുകളും കെ.എസ്.ആർ.ടി.സി നടത്തും. ചികിത്സ ആവശ്യങ്ങൾക്കായും കൂടുതൽ ആശുപത്രി സംവിധാനങ്ങൾ സജ്ജമാക്കി. ഐ.സി.യു സൗകര്യങ്ങൾ ഉൾപ്പെടെ പമ്പയിൽ 64 കിടക്കകളും സന്നിധാനത്ത് 15 കിടക്കകളും ഒരുക്കി. അപ്പാച്ചിമേട്,

നീലിമല എന്നിവിടങ്ങളിൽ കാർഡിയോളജി സെന്ററുമുണ്ട്. പമ്പ മുതൽ സന്നിധാനം വരെ 15 അടിയന്തര ചികിത്സ കേന്ദ്രങ്ങളും ഒരുക്കി. എരുമേലി സാമൂഹിക ആരോഗ്യകേന്ദ്രം, പത്തനംതിട്ട ജനറൽ ആശുപത്രി, കോട്ടയം മെഡിക്കൽ കോളജ് ആശുപത്രി എന്നിവിടങ്ങളിലും തീർഥാടകർക്കായി പ്രത്യേക സംവിധാനങ്ങളുണ്ടാകും. പമ്പയിലേക്കുള്ള ജലവിതരണം സുഗമമാക്കാൻ കക്കിയാറിൽ താൽക്കാലിക തടയണ നിർമിച്ചു.

വനത്തിലൂടെയുള്ള പരമ്പരാഗത പാതകളും വൃത്തിയാക്കി. അഴുതക്കടവ് -ചെറിയാനവട്ടം (പമ്പ ) 18 കിലോമീറ്റർ, സത്രം – സന്നിധാനം 12 കിലോമീറ്റർ എന്നീ പാതകളിൽ ഇക്കോ ഷോപ്പുകളും ഉറപ്പാക്കി. വനാശ്രിതരായ പട്ടികവർഗക്കാരിൽനിന്ന് നിയമിക്കപ്പെട്ടവരിൽപ്പെടുന്ന 75 വനപാലകരുടെ സേവനവും ഈ പാതകളിൽ ലഭ്യമാകും. നിലയ്ക്കൽ പാർക്കിങ്ങ് ഗ്രൗണ്ട് ടൈൽ വിരിച്ച് വൃത്തിയാക്കി. പാർക്കിങ്ങിന് ഫാസ്ടാഗും ഏർപ്പെടുത്തി. തപാൽ വകുപ്പുമായി സഹകരിച്ച് സ്വാമി പ്രസാദം ഇന്ത്യയിലെവിടെയും എത്തിക്കുന്നതിനും സൗകര്യമൊരുക്കി. വിവിധ ദേവസ്വം ബോർഡ് ക്ഷേത്രങ്ങൾ, സ്വകാര്യ ക്ഷേത്രങ്ങളടക്കം എല്ലാ ആരധാനലയങ്ങളുടെയും സൗകര്യങ്ങൾ ശബരിമല തീർഥാടകർക്കായി നൽകണമെന്നും മന്ത്രി അഭ്യർഥിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe