പത്തനംതിട്ട: ശബരിമല സ്വർണക്കൊള്ള കേസിൽ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി എസ് പ്രശാന്തിനെ വീണ്ടും ചോദ്യം ചെയ്ത് പ്രത്യേക അന്വേഷണ സംഘം (എസ്ഐടി). 2025ലെ സ്വർണംപൂശലിലാണ് നടപടി. ബോർഡ് അംഗം അജികുമാറിനെയും ചോദ്യം ചെയ്തു.
മൂന്നാം തവണയാണ് ഇരുവരെയും ചോദ്യം ചെയ്തത്. കുറ്റപത്രം സമർപ്പിക്കുന്നതിന് മുന്നോടിയാണ് എസ്ഐടിയുടെ നീക്കം. എന്നാൽ ചോദ്യം ചെയ്ത വിവരം പി എസ് പ്രശാന്ത് നിഷേധിച്ചു. കൂടുതൽ വിവരങ്ങൾ ശേഖരിക്കുക മാത്രമാണ് ചെയ്തതെന്നാണ് പി എസ് പ്രശാന്തിന്റെ പ്രതികരണം. കുറ്റപത്രം സമർപ്പിക്കുന്നതിന് മുന്നോടിയായാണ് വീണ്ടും ചോദ്യം ചെയ്തത്.
അതേസമയം സ്വർണപ്പാളികളുടെ ശാസ്ത്രീയ പരിശോധനാ ഫലം ഏപ്രിൽ അവസാനത്തോടെ ലഭിക്കുമെന്നാണ് എസ്ഐടി ഹൈക്കോടതിയിൽ അറിയിച്ചത്. ജംഷഡ്പൂർ മെറ്റലർജിക്കൽ ലാബ് ഇക്കാര്യം അറിയിച്ചുവെന്ന് എസ്ഐടി പറഞ്ഞു.
ഇതിന്റെ അടിസ്ഥാനത്തിൽ കേസിലെ അന്വേഷണം പൂർത്തിയാക്കാൻ എസ്ഐടിക്ക് ഹൈക്കോടതി മെയ് 18 വരെ സമയം നീട്ടിനൽകിയിട്ടുണ്ട്. കേസിൽ എസ്ഐടിയുടെ അന്വേഷണത്തിൽ ഹൈക്കോടതി തൃപ്തി രേഖപ്പെടുത്തി.
