സപ്ലൈകോ ഓണം ഫെയർ തയ്യാർ; 8 കിലോ സബ്സിഡി അരിയ്ക്കു പുറമെ 20 കിലോ സ്പെഷ്യൽ നിരക്കിൽ, സഞ്ചരിക്കുന്ന ഓണച്ചന്തകളും

news image
Aug 25, 2025, 12:00 pm GMT+0000 payyolionline.in

തിരുവനന്തപുരം: സപ്ലൈകോ ഓണം ഫെയറുകൾക്ക് തുടക്കമാകുന്നു. മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് വൈകീട്ട് തലസ്ഥാനത്ത് ഓണം ഫെയറിൻ്റെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിക്കും. സപ്ലൈകോ സബ്സിഡി – നോൺസബ്സിഡി ഉത്പന്നങ്ങൾക്കു പുറമെ കൈത്തറി, കുടുംബശ്രീ, മിൽമ ഉത്പന്നങ്ങളും പച്ചക്കറിയും പ്രത്യേക സ്റ്റാളുകളിൽ ലഭ്യമാവും.

ഓണത്തിനായി സപ്ലൈകോ രണ്ടര ലക്ഷത്തോളം ക്വിന്റൽ ഭക്ഷ്യധാന്യങ്ങൾ സംഭരിച്ചിട്ടുള്ളത്. ഓണക്കാലത്ത് നിലവിൽ നൽകിവരുന്ന എട്ട് കിലോ സബ്സിഡി അരിയ്ക്കു പുറമെ കാർഡൊന്നിന് 20 കിലോ പച്ചരിയോ/പുഴുക്കലരിയോ 25 രൂപ നിരക്കിൽ സ്പെഷ്യൽ അരിയായി ലഭ്യമാക്കും. സബ്സിഡി നിരക്കിൽ നല്കുന്ന മുളകിന്റെ അളവ് അരക്കിലോയിൽ നിന്നും ഒരു കിലോയായി വർദ്ധിപ്പിക്കുകയും ചെയ്തിട്ടുണ്ട്.പ്രമുഖ റീട്ടെയിൽ ചെയിനുകളോട് കിടപിടിക്കുന്ന ബ്രാൻഡഡ് എഫ്എംസിജി ഉല്പന്നങ്ങളുടെ ഒരു നിര തന്നെ ഇത്തവണ സപ്ലൈകോ ഒരുക്കിയിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു. 250 ൽ അധികം ബ്രാൻഡഡ് നിത്യോപയോഗ സാധനങ്ങൾക്ക് ഓഫറുകളും വിലക്കുറവും നൽകുന്നുണ്ട്. സെപ്റ്റംബർ 4 വരെയാണ് ജില്ലാ ഫെയറുകൾ സംഘടിപ്പിക്കുക. എല്ലാ നിയോജകമണ്ഡലങ്ങളിലും ആഗസ്റ്റ് 31 മുതൽ സെപ്റ്റംബർ 4 വരെ ഒരു പ്രധാന ഔട്ട് ലെറ്റിനോട് അനുബന്ധിച്ച് ഫെയറുകൾ സംഘടിപ്പിക്കുന്നുണ്ട്.ഇവയ്ക്ക്സ പുറമെ സഞ്ചരിക്കുന്ന ഓണച്ചന്തകളും ഒരുക്കിയിട്ടുണ്ട്. സാധാരണയിൽ നിന്ന് വ്യത്യസ്തമായി ഈ വർഷം സഞ്ചരിക്കുന്ന ഓണച്ചന്തകൾ മുഖേന മിതമായ നിരക്കിൽ നിത്യോപയോഗസാധനങ്ങൾ കൂടാതെ സബ്സിഡി ഉൽപ്പന്നങ്ങളും ലഭിക്കും. ജൂലൈ മാസത്തിൽ 168 കോടി രൂപയുടെ വിറ്റുവരവാണ് സപ്ലൈകോയ്ക്ക് ഉണ്ടായത്. 60 കോടി രൂപയുടെ സബ്സിഡി ഉല്പന്നങ്ങളാണ് കഴിഞ്ഞ മാസം സപ്ലൈകോ വഴി പൊതുജനങ്ങൾക്ക് വിതരണം ചെയ്തത്. 32 ലക്ഷത്തോളം ഉപഭോക്താക്കൾ കഴിഞ്ഞ മാസം സപ്ലൈകോ വില്പനശാലകളെ ആശ്രയിച്ചിരുന്നു.

ഓണത്തിരക്ക് ആരംഭിച്ച ഈ മാസം ഓഗസ്റ്റ് 23 വരെയുള്ള വിറ്റുവരവ് 190 കോടി രൂപയാണ്. ഓഗസ്റ്റ് 11 മുതൽ എല്ലാ പ്രവൃത്തിദിവസങ്ങളിലും പ്രതിദിന വിറ്റുവരവ് 10 കോടിയ്ക്ക് മുകളിലാണ്. ഓഗസ്റ്റ് 23 വരെ 30 ലക്ഷത്തോളം ഉപഭോക്താക്കൾ സപ്ലൈകോ വില്പനശാലകൾ സന്ദർശിച്ചിട്ടുണ്ട്. ഓഗസ്റ്റ് മാസത്തിൽ 50 ലക്ഷം ഉപഭോക്താക്കളേയും, 300 കോടിയുടെ വിറ്റുവരവുമാണ് പ്രതീക്ഷിക്കുന്നത്. ഓണം പ്രമാണിച്ച് ഉപഭോക്താക്കൾക്ക് സെപ്റ്റംബർ മാസത്തെ സബ്സിഡി സാധനങ്ങൾ മുൻകൂറായി ഓഗസ്റ്റ് 25 മുതൽ വാങ്ങുന്നതിനുള്ള അവസരവും ഒരുക്കിയിട്ടുണ്ടെന്ന് സപ്ലൈകോ അറിയിച്ചു.കൺസ്യുമർഫെഡ് ഓണചന്തകൾ ഓഗസ്റ്റ് 26 മുതൽ സെപ്റ്റംബർ നാല് വരെയാണ് നടക്കുക. വിപണിയിലെ കൃത്രിമ വിലകയറ്റം പിടിച്ചുനിർത്തുന്നതിന് 26 ത്രിവേണി സൂപ്പർ മാർക്കറ്റുകൾ അടക്കം 167 കേന്ദ്രങ്ങളാണ് തുറക്കുക.

കൺസ്യുമർഫെഡ് ഓണചന്ത വിലനിലവാരം

  • ജയ അരി 8 കിലോഗ്രാം – 264 രൂപ
  • കുറുവ അരി 8 കിലോഗ്രാം – 264 രൂപ
  • കുത്തരി 8 കിലോഗ്രാം – 264 രൂപ
  • പച്ചരി 2 കിലോഗ്രാം – 58 രൂപ
  • പഞ്ചസാര 1 കിലോഗ്രാം – 34. 65 രൂപ
  • ചെറുപയർ 1 കിലോഗ്രാം – 90 രൂപ
  • കടല 1 കിലോഗ്രാം – 65 രൂപ
  • ഉഴുന്ന് 1 കിലോഗ്രാം – 90 രൂപ
  • വൻപയർ 1 കിലോഗ്രാം – 70 രൂപ
  • തുവര പരിപ്പ് 1 കിലോഗ്രാം – 93 രൂപ
  • മുളക് 1 കിലോഗ്രാം – 115.5 രൂപ
  • മല്ലി 500 ഗ്രാം – 40.95 രൂപ
  • വെളിച്ചെണ്ണ 1 ലിറ്റർ – 349 രൂപ

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe