ന്യൂഡൽഹി: സബ്സിഡി നിരക്കിൽ ലഭിക്കുന്ന ഗാർഹിക എൽപിജി സിലിണ്ടറുകളുടെ എണ്ണം കുറച്ച് കേന്ദ്രം. ഒരു വർഷം ലഭിക്കുന്ന സബ്സിഡി സിലിണ്ടറുകൾ ഒമ്പതിൽ നിന്ന് നാലായാണ് കുറച്ചത്. 14.2 കിലോ ഗ്രാം ഗ്യാസ് സിലിണ്ടറിന് 29 രൂപ വർധിപ്പിച്ചതിന് പിന്നാലെയാണ് സബ്സിഡി എണ്ണം കുറച്ചത്. 300 രൂപയാണ് ഒരു സിലിണ്ടറിൽ കേന്ദ്രം സബ്സിഡി ആയി നൽകുന്നത്.
പൊതുമേഖലാ എണ്ണക്കമ്പനികൾ ഗ്യാസിന് 700 രൂപയും പെട്രോളിന് ആറ് രൂപയും ഡീസലിന് 30 രൂപയും നഷ്ടത്തിലാണുള്ളതെന്നാണ് വിഷയത്തെ ന്യായീകരിച്ച് പെട്രോളിയം മന്ത്രാലയം അഡീഷണൽ സെക്രട്ടറി പ്രവീൺ എം ഖനൂജ പ്രതികരിച്ചത്. മാർക്കറ്റ് വിലയെ താരതമ്യം ചെയ്യുമ്പോൾ ഒരു സിലിണ്ടറിന് 700 രൂപ നിരക്കിൽ പാചകവാതക സിലിണ്ടറുകൾ ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.
പശ്ചിമേഷ്യയിലെ തുടർന്നുള്ള പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ അന്താരാഷ്ട്ര എൽപിജി വില ഉയരുന്നതിനെ തുടർന്നാണ് ഈ തീരുമാനമെന്നും റിപ്പോർട്ടുണ്ട്. പെട്രോളിയം മന്ത്രാലയത്തിന്റെ വിവരങ്ങൾ പ്രകാരം, ഒരു ഗാർഹിക എൽപിജി സിലിണ്ടറിന്റെ വില ഇപ്പോൾ 1,600 രൂപയ്ക്ക് മുകളിലാണ്.
