സബ് ജയില്‍ ചാടിയ കേസില്‍ കോടതിയില്‍ ഹാജരാക്കി മടങ്ങുന്നതിനിടയില്‍ മുങ്ങാന്‍ ശ്രമിച്ച് പ്രതി

news image
Apr 3, 2023, 1:21 am GMT+0000 payyolionline.in

ആലപ്പുഴ: ആലപ്പുഴ കായംകുളത്ത് പൊലീസിനെ വെട്ടിച്ച് രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതിയെ പിടികൂടി. തിരുവല്ല നെടുമ്പ്രം സ്വദേശി വിഷ്ണു ഉല്ലാസിനെയാണ് പൊലീസും നാട്ടുകാരും ചേര്‍ന്ന് ഓടിച്ചിട്ട് പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയശേഷം ജയിലിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് ഇയാള്‍ ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചത്. മുന്‍പും ജയില്‍ ചാടാന്‍ ശ്രമിച്ച കേസിലെ പ്രതിയാണ് വിഷ്ണു ഉല്ലാസ്.

 

നേരത്തെ മാവേലിക്കര സബ് ജയിലില്‍ നിന്ന് ചാടി രക്ഷപ്പെട്ട കേസിലാണ് ഇയാളെ കോടതിയില്‍ ഹാജരാക്കിയത്. സബ് ജയിലില്‍ നിന്ന് ചാടി രക്ഷപ്പെട്ടതിനാല്‍ തിരുവനന്തപുരം സെന്‍ട്രല്‍ ജയിലിലായിരുന്നു വിഷ്ണുവുണ്ടായിരുന്നത്. മാവേലിക്കര കോടതിയില്‍ ഹാജരാക്കിയ ശേഷം തിരുവനന്തപുരത്തേക്ക് പോകാനായി വിഷ്ണുവും ഉദ്യോഗസ്ഥരും കായംകുളം കെ.എസ്.ആര്‍.ടി.സി സ്റ്റാന്‍ഡിലെത്തി.

ഇതിനിടെ ഇയാള്‍ മൂത്രം ഒഴിക്കണമെന്ന് ആവശ്യപ്പെടുകയായിരുന്നു. പൊലീസുകാര്‍ ശൗചാലയത്തിന് മുന്നില്‍ നിന്ന് വിലങ്ങഴിച്ചു. തുടര്‍ന്ന് പോലീസിനെ വെട്ടിച്ച പ്രതി ബസ് സ്റ്റാന്‍ഡിന്റെ പിന്നിലൂടെ ഓടി രക്ഷപ്പെടുകയായിരുന്നു. മാസങ്ങള്‍ക്ക് മുന്‍പ് കോട്ടയം ജില്ലാ ജയിലില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിച്ച കൊലക്കേസ് പ്രതിയെ വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റിയിരുന്നു.

യുവാവിനെ കൊന്ന് മൃതദേഹം പൊലീസ് സ്റ്റേഷനു മുന്നില്‍ ഉപേക്ഷിച്ച കേസിലെ പ്രതിയായ ബിനുമോനാണ് ജയില്‍ ചാടാന്‍ ശ്രമിച്ചത്. മക്കളെ കാണാനാവാത്തതിന്‍റെ വിഷമത്തിലാണ് ജയില്‍ ചാടിയത് എന്നാണ് ബിനുമോന്‍ പൊലീസിന് നല്‍കിയ മൊഴി. പത്താം ക്ലാസിലും ഏഴാം ക്ലാസിലും പഠിക്കുന്ന മകനും മകളുമാണ് ബിനുവിനുളളത്. ജയില്‍ ചാടുന്നതിന് തലേന്ന് ജയിലിലെ ഫോണില്‍ നിന്ന് മക്കളെ വിളിക്കാന്‍ ബിനുമോന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ കിട്ടിയില്ല. ഇതാണ് ജയില്‍ ചാടാനുണ്ടായ പ്രകോപനമെന്ന് ബിനുമോന്‍ പറഞ്ഞു. ബിനുമോന്‍റെ ഭാര്യ വിദേശത്താണ്. ഷാന്‍ എന്ന യുവാവിനെ കൊന്ന കേസിലെ അഞ്ചാം പ്രതിയാണ് ബിനുമോന്‍

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe