15 വർഷ കാലാവധി കഴിയുന്നതുവരെ കാത്തിരിക്കാതെ സർക്കാർ വാഹനങ്ങള്‍ നേരത്തേ വില്‍ക്കും. രജിസ്ട്രേഷൻ റദ്ദാകുന്നതിനുമുൻപേ വില്‍പ്പനനടത്തി പരമാവധി തുക മുതല്‍ക്കൂട്ടുകയാണ് ലക്ഷ്യം.രജിസ്ട്രേഷൻ റദ്ദായ വാഹനങ്ങള്‍ പൊളിക്കാൻമാത്രമേ കഴിയൂ. അതിനുമുമ്ബ് ലേലംചെയ്ത് വിറ്റാല്‍ വ്യക്തികള്‍ക്ക് വാങ്ങി ഉപയോഗിക്കാനാകും.
സർക്കാർ വാഹനങ്ങള്‍ക്കുമാത്രമാണ് 15 വർഷക്കാലാവധി നിയമം ബാധകം. സ്വകാര്യവാഹനങ്ങള്‍ക്ക് അടുത്ത അഞ്ചുവർഷത്തേക്കും ഉപയോഗക്ഷമത അനുസരിച്ച് പിന്നീടും രജിസ്ട്രേഷൻ പുതുക്കാനാകും.
പൊളിക്കല്നയപ്രകാരം രജിസ്ട്രേഷൻ റദ്ദായ 3591 സർക്കാർ വാഹനങ്ങള്‍ ലേലംചെയ്യാൻ നടപടി തുടങ്ങിയിട്ടുണ്ട്. ഇതിനൊപ്പമാണ് പഴയവാഹനങ്ങളുടെ വില്‍പ്പനയും നേരത്തേയാക്കി ഉത്തരവിറക്കിയത്. കൈവശമുള്ള വാഹനങ്ങള്‍ 14 വർഷം പിന്നിടുമ്ബോള്‍ ഓഫീസ് മേധാവികള്‍ ലേലനടപടികള്‍ ആരംഭിക്കണം.
സർക്കാർ വാഹനങ്ങളുടെ എണ്ണം കാര്യമായി കുറയ്ക്കാനും നീക്കമുണ്ട്. മൂന്നുവാഹനങ്ങള്‍ പൊളിക്കുമ്ബോള്‍ ഒരെണ്ണം വാങ്ങാനാണ് അനുമതി. വില 10 ലക്ഷത്തില്‍ താഴെയായിരിക്കണം. കൂടുതല്‍ വാഹനങ്ങള്‍ വേണമെങ്കില്‍ ടാക്സികള്‍ വാടകയ്ക്കെടുക്കാം. പുതിയ വാഹനങ്ങള്‍ക്ക് 10 ലക്ഷം രൂപയില്‍ കൂടുതല്‍ മുടക്കരുതെന്നും നിർദേശമുണ്ട്.