സലിം കുമാ‌‍‍‌ർ ഇത്തരം ഹീനമായ പരാമർശം നടത്തരുതായിരുന്നു; മിത്തിസം മന്ത്രി വിളിയിൽ പ്രതികരിച്ച് ശിവൻകുട്ടി

news image
Aug 5, 2023, 2:18 am GMT+0000 payyolionline.in

തിരുവനന്തപുരം: ദേവസ്വം മന്ത്രിയെ മിത്തിസം മന്ത്രിയെന്ന് വിളിക്കണമെന്നുള്ള നടൻ സലിം കുമാറിന്‍റെ പരാമര്‍ശത്തിനിടെ മന്ത്രി വി ശിവൻകുട്ടി. കെ രാധാകൃഷ്ണനെ മിത്തിസം വകുപ്പ് മന്ത്രി എന്നും നടവരവിനെ മിത്ത് മണി എന്നും പരാമർശിച്ച ചലച്ചിത്ര താരം സലീംകുമാറിന്റെ നടപടി ഒട്ടും ശരിയായില്ലെന്ന് ശിവൻകുട്ടി ഫേസ്ബുക്കിൽ കുറിച്ചു. സലിം കുമാറിനെ പോലുള്ള ഒരാൾ ഇത്തരം ഹീനമായ പരാമർശം നടത്തരുതായിരുന്നു.

കെ രാധാകൃഷ്ണൻ ജനങ്ങൾ മികച്ച ഭൂരിപക്ഷത്തിൽ ജയിപ്പിച്ച ജനനേതാവാണ്. ഒരു കാര്യവുമില്ലാതെയാണ് സലിം കുമാർ അദ്ദേഹത്തെ വിവാദത്തിലേയ്ക്ക് വലിച്ചിഴച്ചത്. സലിം കുമാർ ഈ പരാമർശം പിൻവലിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ശിവൻകുട്ടി പറഞ്ഞു. ദേവസ്വം മന്ത്രിയെ മിത്തിസം മന്ത്രിയെന്ന് വിളിക്കണമെന്നും ഭണ്ഡാരത്തില്‍ നിന്നുള്ള പണത്തെ മിത്തുമണിയെന്നും വിളിക്കണമെന്നും സലിം കുമാര്‍ പറഞ്ഞിരുന്നു.  ഫേസ്‍ബുക്ക് പോസ്റ്റിലൂടെയായിരുന്നു താരത്തിന്റ പ്രതികരണം.

സംസ്ഥാനത്തെ മിത്ത് വിവാദത്തിന്റെ പശ്ചാത്തലത്തിലാണ് താരം ഇത്തരമൊരു പ്രതികരണം നടത്തിയത്. അതേസമയം,  മിത്ത് പരാമർശത്തിൽ സ്പീക്കർ എ എന്‍ ഷംസീറിനെതിരെ എൻഎസ്എസ് തിരുവനന്തപുരത്ത് നടത്തിയ നാമജപയാത്രക്കെതിരെ കേസെടുത്ത സംഭവത്തില്‍ എന്‍എസ്എസ് ഹൈക്കോടതിയെ സമീപിച്ചിരുന്നു.

ഇതിനിടെ മിത്ത് വിവാദത്തിൽ നിലപാട് തിരുത്തി സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനും രംഗത്തെത്തി. ഗണപതി മിത്താണെന്ന് താനും സ്പീക്കറും പറഞ്ഞിട്ടില്ലെന്നാണ് ഗോവിന്ദന്‍റെ തിരുത്ത്. സംസ്ഥാന സെക്രട്ടറിക്ക് പിന്നാലെ  സ്പീക്കറും നിലപാട് തിരുത്തണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടു. എൻഎസ്എസിനെ ശത്രുപക്ഷത്ത് നിർത്താതെ മിത്ത് വിവാദത്തെ രാഷ്ട്രീയമായി നേരിടാൻ സിപിഎം തീരുമാനിക്കുമ്പോഴാണ് നാമജപയാത്രക്കെതിരായ പൊലീസ് കേസെടുക്കുന്നത്.

കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് പാളയം ഗണപതിക്ഷേത്രം മുതൽ പഴവങ്ങാടിവരെ നടത്തിയ യാത്രക്കെതിരെ കൻറോൺമെൻ്റ് പൊലീസാണ് കേസെടുത്തത്. പൊലീസ് മുന്നറിയിപ്പ് അവഗണിച്ച് അന്യായമായി സംഘടിച്ചതിനും ഗതാഗതതടസ്സം ഉണ്ടാക്കിയതിനുമാണ് കേസ്. യാത്രക്ക് നേതൃത്വം നൽകിയ എൻഎസ്എസ് വൈസ് പ്രസിഡണ്ട് സംഗീത് കുമാർ ഒന്നാം പ്രതി, ഒപ്പം കണ്ടാലറിയാവുന്ന ആയിരത്തോളം പേർക്കുമെതിരെയാണ് കേസ്. കേസെടുത്തത് എൻഎസ്എസ് നേതൃത്വത്തെ കൂടുതൽ പ്രകോപിപ്പിച്ചിരുന്നു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe