‘സസ്പെൻഷൻ സർക്കാർ ഏറ്റുമുട്ടി പരാജയപ്പെട്ടപ്പോഴുള്ള പ്രതികാരം; ഉത്തരവ് മേശപ്പുറത്തിരിക്കട്ടെ’; ബി അശോക്

news image
Apr 30, 2026, 6:36 am GMT+0000 payyolionline.in

സസ്പെൻഷന് പിന്നാലെയും സംസ്ഥാനസർക്കാരെയുള്ള വിമർശനം തുടർന്ന് ഡോക്ടർ ബി അശോക്. നടപടിക്കെതിരെ കോടതിയിലേക്കോ ട്രിബ്യൂണലിലേക്കോ പോകില്ല. സർക്കാർ ഏറ്റുമുട്ടി പരാജയപ്പെട്ടപ്പോഴുള്ള പ്രതികാരമാണ് സസ്പെൻഷൻ നടപടിയെന്ന് ബി അശോക് മാധ്യമങ്ങളോട് പറഞ്ഞു. സസ്പെൻഷൻ ഉത്തരവ് മേശപ്പുറത്തിരിക്കട്ടെ, തള്ളിക്കളയുന്നുവെന്നും അദേഹം പറഞ്ഞു. പുതിയ സർക്കാർ വരുമ്പോൾ ശരിയായിക്കോളുമെന്ന് അദേഹം കൂട്ടിച്ചേർത്തു.

പോകുന്ന പോക്കിന് ശത്രുവിന് നേരെ വെടിയുതിർത്തതാണ് സസ്പെൻഷൻ നടപടി. സർക്കാരിന് സ്തുതി പാടാൻ നിൽക്കാനാവില്ല. ഐ എ എസ് അസോസിയേഷൻ നൽകിയ അഞ്ച് കേസിലും സർക്കാർ പരാജയപ്പെട്ടിരുന്നുവെന്ന് ബി അശോക് പറഞ്ഞു. തുടർഭരണത്തിലേക്കെത്തിയില്ല. കാലാവധി തീരാൻ നാല് ദിവസം മുൻപ് ഇവിടെ ആരും മിണ്ടാൻ പാടില്ലെന്ന് പറഞ്ഞ് ഉത്തരവ് പുറത്തിറക്കിയിരിക്കുകയാണെന്ന് അശോക് പരിഹസിച്ചു.

ഒന്നാം പിണറായി സർക്കാരിലെ ശിവശങ്കർ ഐ എ എസ് കൊള്ളാവുന്ന ഓഫീസറായിരുന്നു. രണ്ടാം പിണറായി സർക്കാറിനെ നയിച്ചത് പ്രാപ്തിയില്ലാത്ത ഉദ്യോഗസ്ഥരായിരുന്നു. അനർഹരാണ് പല പദവികളിലും ഇരിക്കുന്നത്. ചട്ടവിരുദ്ധമായാണ് ഉന്നത ഉദ്യോഗസ്ഥർ പദവിയിലിരിക്കുന്നത്. കെ എം എബ്രഹാം ബാഹ്യ അധികാര കേന്ദ്രമായി വളർന്നു. ചീഫ് സെക്രട്ടറിയെപ്പോലും കെ എം അബ്രഹാമാണ് തീരുമാനിക്കുന്നതെന്ന് ബി അശോക് വിമർശിച്ചു.

തുടർഭരണം ഉറപ്പാക്കാൻ ആറ് മാസമായി ഉദ്യാഗസ്ഥ കോക്കസ് സജീവമാണ്. ഐഎഎ സ് ഉദ്യോസ്ഥരടങ്ങിയ കോക്കസിനെ നയിക്കുന്നത് കിഫ്ബി ചെയർമാനാണെന്ന് ബി അശോക് ആരോപിച്ചു. കടമെടുത്ത കിഫ്ബി ഫണ്ട് പി ആറിനായി ഉപയോഗിച്ചെന്നും ബി അശോക് തുറന്നടിച്ചു. 130 കോടിയുടെ പിആർ ജോലി നടത്തുന്നു. 2021 ലെ തിരഞ്ഞെടുപ്പിൽ 75 കോടിയായിരുന്നുവെന്ന് അദേഹം വെളിപ്പെടുത്തി. ‌കിഫ്ബി നേരായ ദിശയിലല്ല പോകുന്നതെന്നും ഫണ്ട് ക്രമക്കേടുകൾ യാഥാർഥ്യമാണെന്നും ബി അശോക് പറഞ്ഞു.

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe