സാമൂഹ്യക്ഷേമ പെന്‍ഷന്‍ മുടങ്ങിയിട്ട് ആറു മാസം, കണ്ടെത്തേണ്ടത് 5000 കോടി രൂപ, സജീവ ചര്‍ച്ചയാക്കാന്‍ പ്രതിപക്ഷം

news image
Jul 1, 2024, 7:22 am GMT+0000 payyolionline.in
തിരുവനന്തപുരം: സാമൂഹ്യക്ഷേമ പെന്‍ഷനും സര്‍ക്കാര്‍ സഹായമുള്ള മുഴുവന്‍ ക്ഷേമനിധി പെന്‍ഷനുകളും സംസ്ഥാനത്ത് മാസങ്ങളായി കുടിശികയില്‍. സര്‍ക്കാരിന്‍റെ അഭിമാന നേട്ടമായി ഉയര്‍ത്തിക്കാട്ടിയ പെന്‍ഷനുകളില്‍ ചിലത് മുടങ്ങിയിട്ട് ഒരു വര്‍ഷംവരെ പിന്നിട്ടു. അയ്യായിരം കോടിയിലേറെ രൂപയാണ് സാമൂഹ്യക്ഷേമ പെന്‍ഷന്‍ വിതരണത്തിനായി സര്‍ക്കാരിന് കണ്ടത്തേണ്ടത്. പെന്‍ഷന്‍ വിഷയം സജീവ ചര്‍ച്ചയിലേക്ക് കൊണ്ടുവരാനാണ് പ്രതിപക്ഷത്തിന്‍റെ നീക്കം

അഭിമാന സ്തംഭമായി ഉയര്‍ത്തിക്കാണിച്ച പെന്‍ഷന്‍ വിതരണം ഇടതുസര്‍ക്കാര്‍ മറന്നമട്ടിലാണ്. ചിരിച്ചുകൊണ്ടു പെന്‍ഷന്‍ വാങ്ങുന്ന അമ്മൂമ്മമാരുടെ ചിത്രങ്ങള്‍ ഇപ്പോള്‍ എവിടെയുമില്ല. 1600 രൂപ സാമൂഹ്യക്ഷേമ പെന്‍ഷന്‍ മുടങ്ങിയിട്ട് ആറുമാസം. സര്‍ക്കാര്‍ സഹായമുള്ള 16 ക്ഷേമ നിധി പെന്‍ഷനില്‍ ഒരെണ്ണംപോലും നേരാവണ്ണം കൊടുക്കാനാകുന്നില്ല. കെട്ടിട നിര്‍മാണ തൊഴിലാളി ക്ഷേമനിധി പെന്‍ഷന്‍ കിട്ടിയിട്ട് ഒരു വര്‍ഷം കഴിഞ്ഞു. ആഭരണ തൊഴിലാളികള്‍, കശുവണ്ടി തൊഴിലാളികള്‍, ചെറുകിട തോട്ടം തൊഴിലാളികള്‍
തയ്യല്‍ തൊഴിലാളികള്‍ എന്നീ വിഭാഗങ്ങള്‍ക്ക് ക്ഷേമനിധി പെന്‍ഷന്‍ മുടങ്ങിയിട്ട് ഒരു വര്‍ഷത്തോട് അടുക്കുന്നു. മുഖ്യമന്ത്രിയുടെ നാട്ടിലെ  കൈത്തറി തൊഴിലാളികള്‍ക്കും ബീഡി, ചുരുട്ട് തൊഴിലാളികള്‍ക്കും ഖാദി തൊഴിലാളികള്‍ക്കും ക്ഷേമനിധി പെന്‍ഷന്‍ കുടിശികയായിട്ട് അരക്കൊല്ലത്തോളമായി.

 

സാമൂഹ്യക്ഷേമ പെന്‍ഷന്‍ നല്‍കാന്‍ സര്‍ക്കാര്‍ പ്രതിമാസം കണ്ടത്തേണ്ടത് 900 കോടി രൂപയാണ്. വിവിധ ക്ഷേമനിധി പെന്‍ഷനുകള്‍ക്ക് 90 കോടി രൂപയും. സാമൂഹ്യക്ഷേമ പെന്‍ഷനിലെ അഞ്ചുവിഭാഗങ്ങളില്‍ വാര്‍ധക്യകാല, വിധവാ, ഭിന്നശേഷി പെന്‍ഷനുകളില്‍ മൂന്നിലൊന്ന് തുക കേന്ദ്രസര്‍ക്കാര്‍ വിഹിതമാണ്. ഇതിനെ പഴിച്ചാണ് സംസ്ഥാന ധനമന്ത്രിയുടെ നിരന്തരമായ പ്രതിരോധം. മദ്യത്തിലും ഇന്ധനത്തിലും സെസ് ഏര്‍പ്പെടുത്തുക വഴി കഴിഞ്ഞവര്‍ഷം നവംബര്‍ വരെ സംസ്ഥാനം പിരിച്ചത് 740 കോടിയാണ്. പക്ഷേ ഇത് ഗുണഭോക്താക്കളിലേക്ക് എത്തുന്നില്ലെന്നാണ് പ്രതിപക്ഷത്തിന്‍റെ ആരോപണം. തൊഴിലാളികളില്‍ നിന്നും തൊഴിലുടമകളില്‍ നിന്നും അംശാദായം പറ്റിയാണ് 16 ക്ഷേമനിധി പെന്‍ഷനും മുടക്കുന്നത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe