സിഎംആർഎൽ കേസ്: എസ്എഫ്െഎഒ കുറ്റപത്രം ഫയലിൽ സ്വീകരിച്ച് കോടതി; വീണയ്ക്കും കർത്തയ്ക്കും സമൻസ് അയയ്ക്കും

news image
Apr 11, 2025, 12:23 pm GMT+0000 payyolionline.in

കൊച്ചി ∙ കരിമണൽ കച്ചവടത്തിനു നിയമവിരുദ്ധമായ സഹായം ഉറപ്പാക്കാൻ സിഎംആർഎൽ കമ്പനി (കൊച്ചിൻ മിനറൽ ആൻഡ് റൂട്ടൈൽ ലിമിറ്റഡ്) വൻതുക ചെലവഴിച്ചെന്ന കേസിൽ അന്വേഷണം നടത്തി സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫിസ് (എസ്എഫ്ഐഒ) സമർപ്പിച്ച കുറ്റപത്രം കോടതി ഫയലിൽ സ്വീകരിച്ചു. എറണാകുളം അഡീഷനല്‍ സെഷന്‍സ് കോടതി ഏഴില്‍ എസ്എഫ്‌ഐഒ സമര്‍പ്പിച്ച കുറ്റപത്രമാണ് സ്വീകരിച്ചത്.

പരാതിയില്‍ പറയുന്ന കുറ്റം നിലനില്‍ക്കുമെന്ന് ബോധ്യപ്പെട്ടതിനെ തുടര്‍ന്നാണ് കോടതിയുടെ നടപടി. സെഷൻസ് കേസാക്കി നമ്പര്‍ ഇടുകയാണ് അടുത്ത നടപടി. ശേഷം, ഒന്നാം പ്രതിയായ സിഎംആർഎൽ എംഡി ശശിധരന്‍ കര്‍ത്ത മുതല്‍ 11-ാം പ്രതിയായ മുഖ്യമന്ത്രിയുടെ മകൾ ടി.വീണ വരെയുള്ള എതിര്‍ കക്ഷികള്‍ക്ക് നോട്ടിസ് അയയ്ക്കും. ഇതില്‍ നാലു പ്രതികള്‍ നാല് കമ്പനികളാണ്. അടുത്ത ആഴ്ച തന്നെ ഇതുമായി ബന്ധപ്പെട്ട് നടപടികള്‍ ഉണ്ടാകുമെന്നാണ് വിവരം.
എസ്എഫ്ഐഒ നൽകിയ കുറ്റപത്രത്തിന്റെ പകർപ്പു ലഭിക്കാൻ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) സാമ്പത്തിക കുറ്റവിചാരണക്കോടതിയിൽ നേരത്തെ ഹർജി നൽകിയിരുന്നു. എസ്എഫ്ഐഒയുടെ അഭിപ്രായം ആരാഞ്ഞിട്ടാവും പകർപ്പ് ഇ.ഡിക്കു കൈമാറുക. കള്ളപ്പണം വെളുപ്പിക്കൽ, വിദേശ നാണയ വിനിമയ ചട്ട ലംഘനം എന്നിവ എസ്എഫ്ഐഒ കണ്ടെത്തിയാലും ഇ.ഡിക്കാണ് ഇത്തരം കേസുകളുടെ പ്രോസിക്യൂഷൻ ചുമതല. കേസിൽ പിഎംഎൽഎ, ഫെമ കുറ്റങ്ങൾ ചുമത്തുന്ന സാഹചര്യമുണ്ടായാൽ സിഎംആർഎൽ കമ്പനിയടക്കം പ്രതിപ്പട്ടികയിലുള്ളവരുടെ സ്വത്തുക്കൾ കണ്ടുകെട്ടുന്ന നടപടികളിലേക്ക് ഇ.ഡിക്കു കടക്കാൻ കഴിയും.
കരിമണൽ കമ്പനിയായ സിഎംആർഎലിൽനിന്നു മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ ടി.വീണയും അവരുടെ കമ്പനിയായ എക്സാലോജിക് സൊലൂഷൻസും ചേർന്ന് 2.7 കോടി രൂപ കൈപ്പറ്റി സാമ്പത്തിക വഞ്ചന നടത്തിയെന്നാണ് സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫിസ് (എസ്എഫ്ഐഒ) കണ്ടെത്തൽ. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ പ്രോസിക്യൂഷൻ നടപടിക്കു കേന്ദ്ര കമ്പനികാര്യ മന്ത്രാലയം എസ്എഫ്ഐഒയ്ക്ക് അനുമതി നൽകിയിരുന്നു. കമ്പനിനിയമപ്രകാരം 6 മാസം മുതൽ 10 വർഷം വരെ തടവും വഞ്ചിച്ചുനേടിയ തുകയുടെ മൂന്നുമടങ്ങു വരെ പിഴയും ശിക്ഷ ലഭിക്കാവുന്ന കുറ്റമാണു വീണ ചെയ്തതെന്നാണ് എസ്എഫ്ഐഒയുടെ കണ്ടെത്തൽ.
നൽകാത്ത സേവനത്തിനു സിഎംആർഎലിൽനിന്നു വീണയും എക്സാലോജിക്കും പണം കൈപ്പറ്റിയെന്നത് ഉൾപ്പെടെയുള്ള ആരോപണങ്ങളാണ് ബിജെപി നേതാവ് ഷോൺ ജോർജിന്റെ പരാതിയിൽ എസ്എഫ്ഐഒ അന്വേഷിച്ചത്. സിഎംആർഎലിന്റെ സഹോദര സ്ഥാപനമായ എംപവർ ഇന്ത്യ ക്യാപ്പിറ്റൽ ഇൻവെസ്റ്റ്മെന്റ്സ് പ്രൈവറ്റ് ലിമിറ്റഡ് ഈടും പലിശയുമില്ലാതെ 77 ലക്ഷം രൂപ എക്സാലോജിക്കിനു വായ്പ നൽകിയ കേസും നിലവിലുണ്ട്. ബെംഗളുരുവിലാണ് ഇതിന്റെ നടപടി ക്രമങ്ങൾ നടക്കുക.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe