അഞ്ചൽ: ഓൺലൈൻ ട്രേഡിങ്ങിൻ്റെ മറവിൽ ഇടമുളയ്ക്കൽ സ്വദേശിയിൽ നിന്നും 14.5 ലക്ഷത്തോളം രൂപ തട്ടിയെടുത്ത രണ്ട് പേരെ അഞ്ചൽ പൊലീസ് അറസ്റ്റ് ചെയ്തു. മലപ്പുറം സ്വദേശി ഷംനാദ് (29), ഇടുക്കി കട്ടപ്പന സ്വദേശി ലിജോ കുര്യൻ (27) എന്നിവരാണ് അറസ്റ്റിലായത്. ഇരുവരും സിനിമാ മേഖലയിൽ പ്രൊഡക്ഷൻ കൺട്രോളറായും കഥാകൃത്തായും പ്രവർത്തിച്ചു വരുന്നവരാണ്.
ലിജോയെ കട്ടപ്പനയിലെ വീട്ടിൽ നിന്നും ഷംനാദിനെ സിനിമ ലൊക്കേഷനിൽ നിന്നുമാണ് കസ്റ്റഡിയിലെടുത്തത്.ആദ്യം ചെറിയ തുകകൾ നിക്ഷേപമായി സ്വീകരിക്കുകയും അത് കൃത്യമായി തിരിച്ച് കൊടുത്തും വിശ്വാസ്യത നേടിയെടുക്കുകയാണ് ഇവർ ചെയ്തത്. ശേഷം കൂടുതൽ തുക നിക്ഷേപിക്കാൻ ആവശ്യപ്പെട്ടു. ഇതു പ്രകാരം കൂടുതൽ തുക നിക്ഷേപിച്ചെങ്കിലും യഥാസമയം തിരികെ കിട്ടാതായതോടെയാണ് പൊലീസിൽ പരാതി നൽകിയത്.
പലരിൽ നിന്നായി ഇത്തരത്തിൽ കബളിപ്പിച്ചെടുത്ത തുക സിനിമാ നിർമാണത്തിനായാണത്രേ ഇവർ ചെലവഴിച്ചിരുന്നത്. തട്ടിപ്പിൽ കൂടുതൽ പ്രതികളുള്ളതായും കൂടുതൽ അന്വേഷണം നടക്കുന്നതായും പൊലീസ് പറഞ്ഞു. പ്രതികളെ റിമാൻ്റ് ചെയ്തു.