തിരുവനന്തപുരം : പത്താംക്ലാസ് വിദ്യാർത്ഥിനിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ കേസിലെ പ്രതി തിരുവനന്തപുരം വെടിവച്ചാൻകോവിൽ സ്വദേശി സദ്ദാം ഹുസൈൻ (34) പിടിയിൽ. തുമ്പ പൊലീസ് സ്റ്റേഷൻ പരിധിയിൽ കഴിഞ് 24ന് രാവിലെയാണ് കേസിനാസ്പദമായ സംഭവം നടന്നത്.
പെൺകുട്ടി സഹോദരനൊപ്പം സ്കൂളിൽ പോകുന്നതിനിടെ പ്രതി ഇവരെ സ്കൂളിൽ കൊണ്ടാക്കാമെന്ന് പറഞ്ഞ് ബൈക്കിൽ കയറ്റുകയായിരുന്നു. തുടർന്ന് സ്കൂളിലേക്ക് പോകുന്നതിനിടെ കടയിൽ പോയി മിഠായി വാങ്ങി വരാമെന്ന് പറഞ്ഞ് സഹോദരനെ വഴിയിൽ ഇറക്കി. മിഠായി വാങ്ങിയതിന് ശേഷം ആളൊഴിഞ്ഞ സ്ഥലത്ത് കൊണ്ടു പോയി പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം നടത്തുകയായിരുന്നു. 29ന് അസുഖത്തെ തുടർന്ന് ആശുപത്രിയിൽ പോയപ്പോഴാണ് പെൺകുട്ടി ഇക്കാര്യങ്ങൾ പുറത്തുപറയുന്നത്. സിസി ടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ പ്രതിയെ തിരിച്ചറിഞ്ഞ പൊലീസ് കരുനാഗപ്പള്ളിയിൽ നിന്നാണ് സദ്ദാം ഹുസൈനെ അറസ്റ്റ് ചെയ്തത്.
കരുനാഗപ്പള്ളിയിലും പന്തളത്തും രണ്ട് പോക്സോ കേസുകളിൽ സദ്ദാം ഹുസൈൻ പ്രതിയാണ്.
സംഭവദിവസം പ്രതി കുട്ടികളെ കാത്തുനിൽക്കുന്നതിന്റെയും പെൺകുട്ടിയെ ബൈക്കിൽ കയറ്റി കടയിൽ കൊണ്ടുപോയി മിഠായി വാങ്ങി തിരികെ പോകുന്നതിന്റെയും സിസി ടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിരുന്നു. ഈ സിസി ടിവി ദൃശ്യങ്ങ( കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.