സ്കൂൾ സമയമാറ്റത്തിൽ കടുംപിടിത്തമില്ലെന്ന് മന്ത്രി ശിവന്‍കുട്ടി; ‘ആവശ്യമില്ലാതെ പ്രശ്നം വഷളാക്കി പൊതുവിദ്യാഭ്യാസ രംഗത്ത് അരക്ഷിതാവസ്ഥ സൃഷ്ടിക്കുന്നു’

news image
Jun 12, 2025, 5:13 am GMT+0000 payyolionline.in

തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂൾ സമയ ക്രമീകരണവുമായി ബന്ധപ്പെട്ട് ഏതെങ്കിലും വിഭാഗത്തിന് ബുദ്ധിമുട്ടുകളുണ്ടെങ്കിൽ ചർച്ച നടത്തുമെന്നും സമയം മാറ്റുന്നതുമായി ബന്ധപ്പെട്ട വിഷയത്തില്‍ സര്‍ക്കാരിന് കടുംപിടിത്തമില്ലെന്നും ആവർത്തിച്ച് വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി. തന്നോട് ആരും ഇതുവരെ പരാതി പറഞ്ഞിട്ടില്ലെന്നും പരാതി ലഭിച്ചാല്‍ ചര്‍ച്ച ചെയ്യുമെന്നും മന്ത്രി വ്യക്തമാക്കി. ചിലർ പരാതി മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപെടുത്തിയിട്ടുണ്ട്. സമയമാറ്റത്തിനെതിരെ അധ്യാപക സംഘടനകൾ കോടതിയെ സമീപിച്ചിരുന്നു. ചിലർ ആവശ്യമില്ലാതെ പ്രശ്നം വഷളാക്കി പൊതുവിദ്യാഭ്യാസ രംഗത്ത് അരക്ഷിതാവസ്ഥ സൃഷ്ടിക്കുകയാണെന്നും മന്ത്രി പറഞ്ഞു.

സമയ ക്രമീകരണത്തില്‍ ഏതെങ്കിലും വിഭാഗത്തിന് ബുദ്ധിമുട്ടുണ്ടായെങ്കില്‍ ചര്‍ച്ച നടത്തും. ഹൈകോടതി അംഗീകാരം ഉണ്ടെങ്കില്‍ സ്‌കൂള്‍ സമയം കൂട്ടിയ ഉത്തരവ് പിന്‍വലിക്കാം. ആര്‍ക്കും ബുദ്ധിമുട്ടില്ലാത്ത ക്രമീകരണം നടത്താന്‍ കഴിയും -അദ്ദേഹം വ്യക്തമാക്കി.

സ്കൂൾ സമയ മാറ്റത്തിൽ സമസ്ത പ്രസിഡന്‍റ് സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങൾ മുഖ്യമന്ത്രിയോട് വിയോജിപ്പറിയിച്ചിരുന്നു. സമസ്ത ചരിത്രം അടയാളപ്പെടുത്തുന്ന കോഫി ടേബിൾ ബുക്കിന്‍റെ പ്രകാശന വേദിയിലായിരുന്നു പരാമർശങ്ങൾ. സ്കൂൾ സമയം അര മണിക്കൂർ വർധിപ്പിച്ചപ്പോൾ മതപഠനം നടത്തുന്ന 12 ലക്ഷത്തോളം വിദ്യാർഥികൾക്ക് ബുദ്ധിമുട്ടുണ്ടാക്കിയിട്ടുണ്ടെന്നും ഇക്കാര്യം കൂടി മനസ്സിലാക്കണമെന്നുമാണ് ജിഫ്രി മുത്തുക്കോയ തങ്ങൾ പറഞ്ഞത്. ബുദ്ധിമുട്ട് മനസ്സിലാക്കിയുള്ള മാറ്റമുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. മാറിമാറി വരുന്ന എല്ലാ സർക്കാറുകളോടും നല്ല നിലയിലുള്ള സമീപനമാണ് സമസ്ത സ്വീകരിച്ചിട്ടുള്ളത്. അവരുടെ എല്ലാ നന്മകൾക്കും സമസ്ത പിന്തുണ കൊടുത്തിട്ടുണ്ട്. സമസ്തയെ അവഗണിച്ച് ഒരു ഭരണകൂടവും മുന്നോട്ടുപോകരുത്. സമസ്തക്ക് സംഘടന എന്ന നിലക്ക് കിട്ടേണ്ട ചില കാര്യങ്ങളുണ്ട്. അത് ഏതെങ്കിലും സംഘടനകൾക്ക് മാത്രം നൽകി തങ്ങളെ അവഗണിക്കുന്ന സാഹചര്യമുണ്ടാകരുത്. 95 ശതമാനം മുസ്ലിംകളും അണിനിരക്കുന്ന സംഘടനയാണ് സമസ്ത. അതിന്റെ വലിപ്പവും പ്രവർത്തന വിശാലതയും മനസ്സിലാക്കി പിന്തുണയും സഹായവുമുണ്ടാകണമെന്നും ജിഫ്രി മുത്തുക്കോയ തങ്ങൾ കൂട്ടിച്ചേർത്തു.

പുതിയ സമയക്രമം 9.45ന് തുടങ്ങി 4.15ന് അവസാനിക്കും

തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂളുകളിൽ എട്ടു മുതൽ 10 വരെയുള്ള ഹൈസ്കൂൾ ക്ലാസുകളിൽ വെള്ളിയാഴ്ച ഒഴികെ, ദിവസങ്ങളിൽ അര മണിക്കൂർ അധ്യയനം വർധിപ്പിച്ചുള്ള പുതിയ സമയക്രമം ഉടൻ പ്രാബല്യത്തിൽ വരുത്തി പൊതുവിദ്യാഭ്യാസ ഡയറക്ടർ ഉത്തരവിറക്കി.

നിലവിൽ 10 മണിക്ക് തുടങ്ങുന്ന സ്കൂളുകളിൽ ഹൈസ്കൂൾ ക്ലാസുകൾക്ക് 9.45ന് അധ്യയനം തുടങ്ങുകയും നാലു മണിക്ക് അവസാനിക്കുന്നത് 4.15ന് ആക്കിയുമാണ് പുതിയ സമയക്രമം. എട്ട് പീരിയഡുകളിൽ രണ്ടെണ്ണത്തിന് 45 മിനിറ്റും നാലെണ്ണത്തിന് 40 മിനിറ്റും ഓരോ പീരിയഡുകൾക്ക് 35ഉം 30ഉം മിനിറ്റ് വീതവും ദൈർഘ്യമായി നിശ്ചയിച്ചിട്ടുണ്ട്. ഉച്ചഭക്ഷണ ഇടവേള ഒരു മണിക്കൂറായും രാവിലത്തെ ഇടവേള 10 മിനിറ്റായും വൈകീട്ടുള്ള ഇടവേള അഞ്ചു മിനിറ്റായും തുടരും. സംസ്ഥാന സിലബസിൽ പ്രവർത്തിക്കുന്ന സർക്കാർ, എയ്ഡഡ്, അൺ എയ്ഡഡ് സ്കൂളുകൾക്ക് പുതുക്കിയ സമയക്രമം നടപ്പാക്കണമെന്നും ഡയറക്ടറുടെ ഉത്തരവിൽ പറയുന്നു. വൈകീട്ടത്തെ ഇടവേള 10 മിനിറ്റാക്കാനുള്ള വിദഗ്ധ സമിതി നിർദേശം അംഗീകരിച്ചിട്ടില്ല.

സ്കൂളുകളിൽ എട്ട് പീരിയഡ് നിശ്ചയിച്ച് നേരത്തെ സർക്കാർ ഉത്തരവുണ്ടെങ്കിലും ഒട്ടേറെ സ്കൂളുകൾ പ്രാദേശികമായ സൗകര്യം കൂടി പരിഗണിച്ച് ഏഴ് പീരിയഡിൽ ക്രമീകരിച്ചാണ് സ്കൂൾ സമയം പൂർത്തിയാക്കുന്നത്.

പുതുക്കിയ സമയക്രമം ഇങ്ങനെ:

പീരിയഡ് 1: 9.45-10.30 (45 മിനിറ്റ്)

പീരിയഡ് 2: 10.30-11.15 (45 മിനിറ്റ്)

ഇടവേള: 11.15-11.25 (10 മിനിറ്റ്)

പീരിയഡ് 3: 11.25-12.05 (40 മിനിറ്റ്)

പീരിയഡ് 4: 12.05-12.45 (40 മിനിറ്റ്)

ഉച്ചഭക്ഷണ ഇടവേള: 12.45-1.45 (ഒരു മണിക്കൂർ)

പീരിയഡ് 5: 1.45-2.25 (40 മിനിറ്റ്)

പീരിയഡ് 6: 2.25-3.05 (40 മിനിറ്റ്)

ഇടവേള: 3.05-3.10 (5 മിനിറ്റ്)

പീരിയഡ് 7: 3.10-3.45 (35 മിനിറ്റ്)

പീരിയഡ് 8: 3.45-4.15 (30 മിനിറ്റ്)

അധ്യയന ദിനമാക്കുന്ന ശനിയാഴ്ചകളുടെ പട്ടികയായി

തിരുവനന്തപുരം: വിദ്യാഭ്യാസ ചട്ടപ്രകാരവും വിദ്യാഭ്യാസ അവകാശ നിയമപ്രകാരവുമുള്ള പഠന മണിക്കൂറുകൾ തികക്കാനായി അധിക പ്രവൃത്തിദിനമാക്കുന്ന ശനിയാഴ്ചകൾ നിശ്ചയിച്ച് പൊതുവിദ്യാഭ്യാസ ഡയറക്ടർ ഉത്തരവിറക്കി. ഹൈസ്കൂളുകൾക്ക് ആറും യു.പി ക്ലാസുകൾക്ക് രണ്ടും ശനിയാഴ്ചകളാണ് പ്രവൃത്തിദിനം. യു.പി ക്ലാസുകൾക്ക് ജൂലൈ 26, ഒക്ടോബർ 25 എന്നീ ശനിയാഴ്ചകളായിരിക്കും പ്രവൃത്തിദിനം. ഹൈസ്കൂൾ ക്ലാസുകൾക്ക് ജൂലൈ 26, ആഗസ്റ്റ് 16, ഒക്ടോബർ നാല്, ഒക്ടോബർ 25, ജനുവരി മൂന്ന്, ജനുവരി 31എന്നീ ശനിയാഴ്ചകളാണ് പ്രവൃത്തിദിനം. തുടർച്ചയായി ആറ് പ്രവൃത്തിദിനം വരാത്ത ശനിയാഴ്ചകളാണ് അധിക അധ്യയന ദിനത്തിനായി തെരഞ്ഞെടുത്തത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe