‘സ്പോൺസർഷിപ്പ് ആദ്യമായാണോ? ലോക കേരള സഭയെക്കുറിച്ച് വിവാദമുണ്ടാക്കാൻ ശ്രമം’: പിണറായി വിജയൻ

news image
Jun 10, 2023, 4:14 pm GMT+0000 payyolionline.in

തിരുവനന്തപുരം: സ്പോൺസർഷിപ്പ് വിവാദത്തിൽ മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ. സ്പോൺസർഷിപ്പ് ആദ്യമായിട്ടാണോ എന്ന് മുഖ്യമന്ത്രിയുടെ ചോദ്യം. ലോക കേരള സഭക്കായി പണപ്പിരിവ് നടത്തിയിട്ടില്ലെന്നും ഇവിടെ ധൂർത്ത് ഇല്ലെന്ന് കണ്ടാൽ മനസ്സിലാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. പച്ച നുണകൾ ഇവിടെ ആവർത്തിക്കുകയാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. ലോക കേരള സഭയെക്കുറിച്ച് വിവാദമുണ്ടാക്കാൻ ശ്രമമെന്നും പിണറായി വിജയൻ പറഞ്ഞു. ഏതൊരു നല്ല കാര്യത്തെയും കെട്ടതായി കാണിക്കാൻ ശ്രമമുണ്ട്. അതിൽ മാധ്യമങ്ങളും ഉണ്ട്. ലോക കേരള സഭ സുതാര്യമായാണ് പ്രവർത്തിക്കുന്നത്. എന്റെ ചുറ്റും ഇരിക്കുന്നവർ എത്ര പണം നൽകിയെന്ന് എനിക്കറിയില്ല. കേരളത്തിന് പുറത്ത് സർക്കാർ അല്ല പണം ചെലവാക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

ലോകകേരള സഭ അമേരിക്കന്‍ മേഖല സമ്മേളനത്തിലെ പണപ്പിരിവിനെതിരെ മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രംഗത്ത് എത്തിയിരുന്നു.  ലോക കേരള സഭ കൊണ്ട് കേരളത്തിനോ പ്രവാസികൾക്കോ ഒരു ഗുണവുമില്ല. വരേണ്യ വർഗത്തിനു വേണ്ടിയുള്ള ധൂർത്താണിത്. മുഖ്യമന്ത്രിയെ കാണാനും അടുത്തിരിക്കാനും പണം നൽകുന്നത് എന്തിനാണ്? ഈ പിരിവ് ആരു പറഞ്ഞിട്ടാണ്? ബക്കറ്റ് പിരിവ് നടത്തിയവരുടെ പരിഷ്കൃതരൂപമാണ് അമേരിക്കയിലെ പിരിവെന്നും ചെന്നിത്തല പരിഹസിച്ചു. പൂച്ച കണ്ണടച്ച് പാലുകുടിക്കുന്നതു പോലെ തട്ടിപ്പും വെട്ടിപ്പും നടത്തുകയാണ്.  മുഖ്യമന്ത്രി ഈ പരിപാടിയിൽ പങ്കെടുക്കരുതെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. സ്പോൺസർഷിപ്പ് അവസാനിപ്പിക്കണം. ഷോക്ക് ആർക്ക് അടിപ്പിക്കണമെന്ന് ജനങ്ങൾ തീരുമാനിക്കുമെന്നും എ കെ ബാലന്‍റെ  പരാമര്‍ശത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞു.

ലോക കേരളസഭയുടെ പേരിൽ പ്രവാസികളുടെ പണം അനധികൃതമായി പിരിക്കുന്നതിൽ നിന്നും മുഖ്യമന്ത്രി പിണറായി വിജയൻ പിന്മാറണമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. മുഖ്യമന്ത്രിക്കൊപ്പം വേദി പങ്കിടണമെങ്കിൽ 82 ലക്ഷം രൂപ നൽകണമെന്നത് കേരളത്തിനെ അപമാനിക്കുന്നതിന് തുല്ല്യമാണ്.

പാവപ്പെട്ട പ്രവാസികൾ ചോരനീരാക്കിയുണ്ടാക്കിയ സമ്പാദ്യം തട്ടിപ്പറിക്കുന്നതിന് തുല്ല്യമാണ് പിണറായി വിജയന്റെ ഈ നടപടി. എങ്ങനെയെങ്കിലും പണമുണ്ടാക്കുക എന്നത് മാത്രമാണ് മുഖ്യമന്ത്രിയുടേയും സഹമന്ത്രിമാരുടേയും ലക്ഷ്യം. കമ്മ്യൂണിസ്റ്റുകാരുടെ യഥാർത്ഥ വർഗരാഷ്ട്രീയമാണ് പിണറായി വിജയൻ തുറന്ന് കാണിച്ചിരിക്കുന്നത്. പണമുള്ളവർക്ക് തന്റെ അരികിൽ സീറ്റും പണമില്ലാത്തവർക്ക് കടക്ക് പുറത്ത് സന്ദേശവുമാണ് മുഖ്യമന്ത്രി നൽകുന്നത്. കമ്മ്യൂണിസം എന്ന ആശയത്തിന്റെ ജീർണതയാണ് മറനീക്കി പുറത്തുവരുന്നതെന്നും കെ.സുരേന്ദ്രൻ പറഞ്ഞു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe