Gold- Silver Price: മൂന്നു ദിവസം മാസത്തെ താഴ്ന്ന നിലവാരത്തില്‍ തുടര്‍ന്ന പ്രാദേശിക സ്വര്‍ണ്ണവില ഇന്നെല മാസത്തെ ഉയര്‍ന്ന നിലയിലേയ്ക്ക് ഉയര്‍ന്നിരുന്നു. ഇന്നും പവന് വില മാറ്റമില്ല. മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കായ 72,200 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. ഗ്രാമിന് 9,025 രൂപയാണ്. പക്ഷെ ഇത് വിസ്ഫോടനത്തിനു മുമ്പുള്ള ഒരു ശാന്തത മാത്രമാണെന്നു വിദഗ്ധര്‍ വിലയിരുത്തുന്നു. ഇതിനു കാരണം ആഗോള വിപണികള്‍ തന്നെയാണ്. മറ്റൊരു കാരണം ഇന്ത്യയടക്കമുള്ള രാജ്യങ്ങളും സ്വർണ്ണം വാങ്ങിക്കൂട്ടുകയാണ്.
ആഗോള വിപണിയില്‍ സ്വര്‍ണ്ണവിലയിലെ മുന്നേറ്റം തുടരുന്നു. 24 മണിക്കൂറിനിടെ ആഗോള സ്വര്‍ണ്ണവിലയില്‍ 3.73% വര്‍ധന രേഖപ്പെടുത്തി. സ്വര്‍ണ്ണം ഔണ്‍സിന് 121.06 ഡോളര്‍ കുതിച്ച് 3,362.88 ഡോളറിലാണു വ്യാപാരം പുരോഗമിക്കുന്നത്. വാരാദ്യം സ്വര്‍ണ്ണം ഔണ്‍സിന് 3,255.96 ഡോളര്‍ ആയിരുന്നു. ആഗോള വിപണികളിലെ വിലമാറ്റം ഡോളറില്‍ ആയതിനാല്‍ തന്നെ നേരിയ ചലനങ്ങള്‍ പോലും പ്രാദേശിക വിലയെ സ്വാധീനിക്കും. ഡോളര്‍- രൂപ വിനിമയ നിരക്കും ഇവിടെ പ്രധാനമാണ്.
രാജ്യാന്തര തലത്തില്‍ തുടരുന്ന അനിശ്ചിതാവസ്ഥ, സംഘര്‍ഷ സാധ്യത, നികുതി യുദ്ധം, ഓഹരി വിപണികളുടെ തണുത്ത പ്രകടനം, നടക്കാനിരിക്കുന്ന യുഎസ് ഫെഡ് യോഗം എന്നിവയാണ് സ്വര്‍ണ്ണത്തിനു നേട്ടമാകുന്നത്. സുരക്ഷിത നിക്ഷേപമെന്ന സ്വര്‍ണ്ണത്തിന്റെ ഖ്യാതി വര്‍ധിച്ചുവരികയാണ്. വീണ്ടും യുഎസില്‍ മാന്ദ്യ സാധ്യതകള്‍ കാണുന്നുവെന്നു റിപ്പോര്‍ട്ടുകളുണ്ട്. നിരക്കുകള്‍ കുറയ്ക്കാന്‍ ട്രംപ് സമ്മര്‍ദം ചെലുത്തുമ്പോഴും ഫെഡ് എതിര് ദിശയിലാണു ചിന്തിക്കുന്നത്.
യുഎസുമായി വ്യാപാര യുദ്ധത്തില്‍ ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് ചൈന വ്യക്തമാക്കുമ്പോഴും, ട്രംപ് മൗനം തുടരുകയാണ്. സ്വര്ണ്ണത്തിലേയ്ക്കു വരുമ്പോള്‍ 30 ദിവസത്തിനിടെ ആഗോള സ്വര്‍ണ്ണവിലയില്‍ 11.68% (346.61 ഡോളര്‍) വര്‍ധനയുണ്ടായി. 6 മാസത്തെ സ്വര്‍ണ്ണത്തിന്റെ കുതിപ്പ് 22.83% (615.94 ഡോളര്‍) ആണ്. ഒരു വര്‍ഷത്തില്‍ ആഗോള സ്വര്‍ണ്ണവില 43.14% (998.5 ഡോളര്‍) കൂടിയിട്ടുണ്ട്.
പ്രാദേശിക വിപണികളെ സംബന്ധിച്ച് അക്ഷയതൃതീയയ്ക്കു ശേഷം സ്വര്‍ണ്ണവിലയില്‍ നേരിയ തിരുത്തല്‍ കണ്ടിരുന്നു. എന്നാല്‍ ഇന്നലെ വീണ്ടും ഉയര്‍ന്നു. വിവാഹ സീസണ് പ്രതീക്ഷകള്‍ വര്‍ധിപ്പിക്കുന്നു. 70,200 രൂപയിലാണ് പ്രാദേശിക വിപണിയില്‍ സ്വര്‍ണ്ണം മാസം ആരംഭിച്ചത. തുടര്‍ന്ന് 2, 3, 4 ദിവസങ്ങളില്‍ രേഖപ്പെടുത്തിയ 70,200 രൂപയാണ് മാസത്തെ ഏറ്റവും താഴ്ന്ന നിലവാരം.