മലപ്പുറം: അടുത്ത വർഷത്തെ ഹജ്ജിന് തീർഥാടകരെ കൊണ്ടുപോകാൻ വിമാനക്കമ്പനികളുമായി ധാരണയായി. ഉയർന്ന നിരക്ക് കരിപ്പൂരിൽ നിന്നാണെങ്കിലും കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് കുറഞ്ഞിട്ടുണ്ട്. മുംബൈ ആസ്ഥാനമായ ആകാശ എയറാണ് കരിപ്പൂരിൽ നിന്നുള്ള സർവിസിന് അർഹത നേടിയത്.
1.07 ലക്ഷം രൂപയാകും കരിപ്പൂരിൽ നിന്നുള്ള നിരക്ക്. സൗദിയുടെ ബജറ്റ് വിമാനകമ്പനിയായ ഫ്ലൈനാസാണ് കൊച്ചിയിൽ നിന്നുള്ള സർവിസിന് അനുമതി ലഭിച്ചത്. 87,697 രൂപയാകും കൊച്ചിയിൽ നിന്നുള്ള നിരക്ക്. സൗദിയുടെ ബജറ്റ് വിമാന കമ്പനിയായ ഫ്ലൈഡീൽ ആണ് കണ്ണൂരിൽ നിന്ന് സർവിസ് നടത്തുക. 89,737 രൂപയാണ് കണ്ണൂരിൽ നിന്നുള്ള നിരക്ക്.
ടെൻഡർ നടപടികളിൽ ആകാശക്കും ഫ്ലൈനാസിനും ഫ്ലൈഡീലിനും പുറമെ എയർഇന്ത്യയും സൗദി എയർലൈൻസും പങ്കെടുത്തു. 2025ൽ കരിപ്പൂരിൽ നിന്ന് 1.25 ലക്ഷം രൂപയായിരുന്നു നിരക്ക്. കണ്ണൂരുമായി നിരക്കിൽ 40,000 രൂപയായിരുന്നു വ്യത്യാസം.
ഇത്തവണ കണ്ണൂരുമായി 18,000 മുതൽ 19,000 രൂപ വരെ മാത്രമാണ് വ്യത്യാസം. മന്ത്രി വി. അബ്ദുറഹ്മാന്റെയും ഹജ്ജ് കമ്മിറ്റിയുടെയും കൂട്ടായ പരിശ്രമത്തിന്റെ ഫലമായാണ് കൂടുതൽ വിമാനകമ്പനികൾ ടെണ്ടൻഡറിൽ പങ്കെടുത്തതും നിരക്ക് കുറയാൻ വഴിയൊരുക്കിയതും.