ഹേമ കമ്മിറ്റി റിപ്പോർട്ട്; സിബിഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ ഹര്‍ജി

news image
Oct 24, 2024, 5:23 am GMT+0000 payyolionline.in

ദില്ലി: ഹേമ കമ്മറ്റി റിപ്പോർട്ടില്‍ സിബിഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ ഹര്‍ജി. റിപ്പോർട്ട് സുപ്രീംകോടതി വിളിച്ച് വരുത്തണമെന്നാണ് ഹര്‍ജിയിലെ ആവശ്യം. ഹേമ കമ്മിറ്റി റിപ്പോർട്ട് സർക്കാർ 5 വർഷം പൂഴ്ത്തി. ഇതിൽ ഗൂഢാലോചനയുണ്ടെന്നും ഇക്കാര്യം സിബിഐ അന്വേഷിക്കണം വേണമെന്നുമാണ് സുപ്രീംകോടതിയിലെത്തിയ റിട്ട് ഹർജി ആവശ്യപ്പെടുന്നത്.

 

 

അഭിഭാഷക അജീഷ് കളത്തിലാണ് ഹർജി നൽകിയിരിക്കുന്നത്. സംസ്ഥാന സർക്കാർ, സിബിഐ, ദേശീയ വനിതാ കമ്മീഷൻ അടക്കം എതിർ കക്ഷികളാക്കിയാണ് ഹർജി. റിപ്പോർട്ടിൽ പുറത്ത് വന്ന വസ്തുകളുടെ അടിസ്ഥാനത്തിൽ പൊലീസ് കേസെടുക്കാൻ നിർദേശം നൽകണമെന്നും സിനിമ പ്രശ്നങ്ങൾ പഠിക്കാൻ ദേശീയ വനിതാ കമ്മീഷനോട് നിർദ്ദേശിക്കണമെന്നും ഹർജിയിൽ ആവശ്യമുണ്ട്. ഹർജി നാളെ സുപ്രീം കോടതി പരിഗണിക്കും.

അതേസമയം, ഹേമ കമ്മിറ്റി റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ പ്രത്യേക അന്വേഷണ സംഘം കേസുകൾ രജിസ്റ്റർ ചെയ്ത് തുടങ്ങി. അതീവ രഹസ്യമായി ക്രൈംബ്രാഞ്ച് ആസ്ഥാനത്താണ് കേസുകൾ രജിസ്റ്റർ ചെയ്യുന്നത്. കമ്മിറ്റിക്ക് നൽകിയ മൊഴിയുടെ അടിസ്ഥാനത്തിൽ ഹൈക്കോടതി വിധി പ്രകാരമാണ് കേസുകൾ എടുക്കുന്നത്. കേസുകളുടെ വിവരങ്ങൾ അതീവ രഹസ്യമായി സൂക്ഷിക്കണമെന്നാണ് കോടതി നിർദ്ദേശം.

കമ്മിറ്റിക്ക് മുന്നിൽ മൊഴി നൽകിയവർക്ക് പരാതിയുണ്ടെങ്കിൽ നേരിട്ടോ ഇമെയിൽ മുഖേനയോ അറിയിക്കാൻ അവസരം എസ്ഐടി നൽകിയിരുന്നു. മൊഴി നൽകിയവർക്ക് കേസുമായി സഹകരിക്കാൻ താൽപര്യമില്ലെങ്കിൽ ഇക്കാര്യം പ്രത്യേകം സംഘം കോടതിയെ അറിയിക്കും. എന്നാൽ മൊഴി നൽകിയവരിൽ ചിലർ മാത്രമാണ് പരാതിയുമായി പൊലീസിനെ സമീപിച്ചത്. ഇതേ തുടർന്നാണ് കോടതി നിർദ്ദേശ പ്രകാരം കമ്മീഷന് മുന്നിലെ മൊഴി വിവരമായി പരിഗണിച്ച് എഫ്ഐആർ രജിസ്റ്റർ ചെയ്യുന്നത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe