13-കാരിയെ ബസിൽവെച്ച് പീഡിപ്പിച്ച കേസ്: ബസ് ജീവനക്കാർക്ക് കഠിനതടവും പിഴയും വിധിച്ച് കൊയിലാണ്ടി ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി

news image
Jul 18, 2026, 4:25 am GMT+0000 payyolionline.in

കൊയിലാണ്ടി: പതിമൂന്നുകാരിയെ ബസിൽവെച്ച് ലൈംഗികമായി പീഡിപ്പിച്ച കേസിൽ പ്രതികളായ ബസ് ജീവനക്കാർക്ക് കൊയിലാണ്ടി ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി കഠിനതടവും പിഴയും വിധിച്ചു. ഒന്നാം പ്രതിയായ കൊടഞ്ചേരി നിരന്നപാറ സ്വദേശി സജിത്ത് സജിക്ക് 20 വർഷം കഠിനതടവും അഞ്ച് ലക്ഷം രൂപ പിഴയുമാണ് കോടതി വിധിച്ചത്. രണ്ടാം പ്രതിയായ നരിക്കുനി ഏരവന്നൂർ സ്വദേശി സുധിക്ക് 10 വർഷം കഠിനതടവും മൂന്ന് ലക്ഷം രൂപ പിഴയുമാണ് പോക്സോ നിയമപ്രകാരമുള്ള ശിക്ഷ.

 

​2024-ലാണ് കേസിനാസ്‌പദമായ സംഭവം നടക്കുന്നത്. താമരശ്ശേരിയിൽ നിന്ന് കോഴിക്കോട്ടേക്ക് സർവീസ് നടത്തിയിരുന്ന സ്വകാര്യ ബസിലെ ക്ലീനറായ സജിത്ത് സജിയും ഡ്രൈവറായ സുധിയും യാത്രയ്ക്കിടെ രാത്രി നാരങ്ങാതോട് ബസ് സ്‌റ്റോപ്പിൽ ബസ് നിർത്തിയ ശേഷം പെൺകുട്ടിയെ ബസിനുള്ളിൽ വെച്ച് പീഡിപ്പിച്ചെന്നാണ് കേസ്. സ്പെഷ്യൽ കോടതി ജഡ്‌ജി കെ. നൗഷാദ് അലിയാണ് ഈ കേസിൽ ഇപ്പോൾ ശിക്ഷ പ്രഖ്യാപിച്ചത്.

 

​സ്കൂളിൽ നടന്ന കൗൺസിലിങ്ങിനിടയിലാണ് പെൺകുട്ടി താൻ നേരിട്ട പീഡനവിവരം വെളിപ്പെടുത്തിയത്. തുടർന്ന് കൊടഞ്ചേരി പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ ഡിവൈഎസ്‌പിമാരായ പ്രമോദ് പി., വിനോദ് എം.പി. എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ചത്. കോടതിയിൽ പ്രോസിക്യൂഷന് വേണ്ടി അഡ്വ. ജെതിൻ പി. ഹാജരായി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe