പത്തനംതിട്ട: പത്തനംതിട്ട ചന്ദനപ്പള്ളിയിൽ രണ്ടു വയസ്സുള്ള ആൺകുഞ്ഞ് വീട്ടിലെ സ്വിമ്മിങ് പൂളിൽ വീണു മരിച്ചു. ചന്ദനപ്പള്ളി സ്വദേശി ലിജോയുടെ മകൻ ജോർജ് സഖറിയ ആണ് മരിച്ചത്. വിദേശത്ത് ആയിരുന്ന കുടുംബം ഒരാഴ്ച മുൻപാണ് നാട്ടിലെത്തി പുതിയ വീട്ടിൽ താമസം തുടങ്ങിയത്. കഴിഞ്ഞ രണ്ടാം തീയതി ആയിരുന്നു കുഞ്ഞിന്റെ മാമ്മോദീസ നടത്തിയത്. അഞ്ചാം തീയതി പുതിയ വീടിൻ്റെ ഗൃഹപ്രവേശമായിരുന്നു. ലിജോ ജോയ്, ലീന ഉമ്മൻ ദമ്പതികളുടെ മകനാണ് ജോർജ് സഖറിയ.
അതിനിടെ, മലപ്പുറത്ത് നിർത്തിയിട്ട കാർ ഉരുണ്ടിറങ്ങി ദേഹത്ത് കയറി രണ്ടര വയസ്സുകാരന് ജീവൻ നഷ്ടമായി. മലപ്പുറം കീഴുപറമ്പ് കുറ്റൂളി മാട്ടുമ്മൽ ശിഹാബിന്റെ മകൻ മുഹമ്മദ് സഹിൻ ആണ് മരിച്ചത്. അരീക്കോട് വാക്കാലൂരിലെ മാതൃ സഹോദരിയുടെ വീട്ടിൽ വിരുന്ന് വന്നതായിരുന്നു സഹിൻ. ഇവരുടെ അയൽവാസിയുടെ വീട്ടുമുറ്റത്ത് നിർത്തിയിട്ട കാർ ഉരുണ്ടിറങ്ങിയാണ് അപകടം സംഭവിച്ചത്. എങ്ങനെയാണ് കാർ നീങ്ങിയതെന്ന് വ്യക്തമല്ല.