20 വർഷം മുമ്പ് തളർന്നു കിടന്ന യുവാവിനും നോട്ടീസ്; അങ്കമാലി സഹകരണ അര്‍ബൻ ബാങ്കിൽ കോടികളുടെ തട്ടിപ്പെന്ന് പരാതി

news image
Jan 4, 2024, 4:32 am GMT+0000 payyolionline.in

കൊച്ചി: എറണാകുളം അങ്കമാലി സഹകരണ അര്‍ബൻ ബാങ്കിൽ കോടികളുടെ തട്ടിപ്പെന്ന് പരാതി. വ്യാജ ലോണിന്‍റെ മറവില്‍ ഭരണസമിതിയും ഉദ്യോഗസ്ഥരും ചേര്‍ന്നാണ് കോടികളുടെ തട്ടിപ്പ് നടത്തിയതെന്നാരോപിച്ച് നിക്ഷേപകരും ലോണെടുക്കാതെ ബാധ്യതയിലായവരും രംഗത്തെത്തി. പരാതിയില്‍ സഹകരണ വകുപ്പ് അന്വേഷണം തുടങ്ങി.

20 വർഷം മുൻപുണ്ടായ ഒരു അപകടത്തിൽ അരക്ക് താഴെ തളർന്ന് കിടപ്പിലാണ് പീച്ചാനിക്കാട് സ്വദേശി പ്രവീൺ. അങ്കമാലി സഹകരണ അര്‍ബൻ ബാങ്ക് പ്രവീണ്‍ ഇത് വരെ കണ്ടിട്ട് തന്നെയില്ല. വായ്പ്പയെടുത്ത 25 ലക്ഷം രൂപ ഉടൻ അടക്കണമെന്ന് കാണിച്ച് ബാങ്കിൽ നിന്നും പ്രവീണിന് നോട്ടിസ് ലഭിച്ചു. അതിന്‍റെ ഞെട്ടൽ മാറും മുൻപേ ഭാര്യക്കും അമ്മക്കും അച്ഛനുമെല്ലാം നോട്ടീസുകളെത്തി. എല്ലാവരും കൂടി അടക്കേണ്ടത് ആകെ 1 കോടി രൂപ.

പ്രവീണിന് മാത്രമല്ല 400 ലധികം ആളുകൾക്ക് ഇതുപോലെ നോട്ടീസ് ലഭിച്ചിട്ടുണ്ട്. ഇവരിൽ ഭൂരിഭാഗം പേരും ഇത് വരെ ബാങ്കിൽ പോകുകയോ ലോണിന് അപേക്ഷിക്കാത്തവരോ ആണ്. വ്യാജ ഒപ്പും രേഖകളുമായി കോൺഗ്രസ് ഭരണ സമിതിയും ഉദ്യോഗസ്ഥരും ചേര്‍ന്നാണ് ഈ തട്ടിപ്പ് നടത്തിയതെന്നാണ് ആരോപണം. നിക്ഷേപകരുടെ പണത്തിലും തിരിമറി നടന്നിട്ടുണ്ട്. ഇതില്‍ പ്രതിഷേധിച്ച് നിക്ഷേപകര്‍ ഇന്നലെ ബാങ്കിനു മുന്നില്‍ പ്രതിഷേധിച്ചിരുന്നു. വായ്പ്പയെടുക്കാതെ ബാധ്യതയിലായവര്‍ മുഖ്യമന്ത്രിക്കും സഹകരണ മന്ത്രിക്കും ഉദ്യോഗസ്ഥര്‍ക്കും പരാതി നല്‍കിയിട്ടുണ്ട്. കര്‍ശനമായ നടപടിയുണ്ടായില്ലെങ്കില്‍ നിക്ഷേപകര്‍ക്കൊപ്പം പ്രതിഷേധം ശക്തമാക്കാനാണ് നോട്ടീസ് കിട്ടിയവരുടെ തീരുമാനം. ബാങ്ക് പ്രസിഡണ്ടായിരുന്ന പി ടി പോളിനെ രണ്ട് മാസം മുമ്പ് ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. ഹൃദയാഘാതമാണ് മരണകാരണമെന്നായിരുന്നു പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe