തിരുവനന്തപുരം: 2025-26 വർഷത്തെ പ്ലസ് വൺ പ്രവേശനം ഇന്ന് ആരംഭിക്കും. ഇന്നലെ പ്രസിദ്ധീകരിച്ച ആദ്യ അലോട്മെന്റിൽ ഇടം ലഭിച്ച 2,49,540 പേർ ഇന്നുമുതൽ സ്കൂളുകളിൽ എത്തി പ്രവേശനം നേടും. ഈ വർഷത്തെ പ്ലസ് വൺ പ്രവേശനത്തിനായി സംസ്ഥാനത്ത് ആകെ 4,63,658 അപേക്ഷകളാണ് ലഭിച്ചിരിക്കുന്നത്. അതിൽ 45,851 എണ്ണം മറ്റു ജില്ലകളിലേക്കും അപേ ക്ഷിച്ചവരാണ്. സർക്കാർ, എയ്ഡഡ് സ്കൂളുകളിലെ ആകെ 3,18,574 മെറിറ്റ് സീറ്റുകളിലേക്കുള്ള ആദ്യ അലോട്മെന്റിനു ശേഷം 69,034 സീറ്റുകളാണ് ശേഷിക്കുന്നത്. 1.6 ലക്ഷത്തിലേറെ അപേക്ഷകർക്ക് ഇനി അലോട്മെന്റ് ലഭിക്കാനുണ്ട്.
അലോട്മെന്റ് ലഭിച്ചവർ ഇന്ന് (ജൂൺ 3ന്) രാവിലെ 10 മുതൽ ജൂൺ 5ന് വൈകിട്ട് 5 വരെ അതാത് സ്കൂളുകളിൽ നേരിട്ട് എത്തി പ്രവേശനം നേടണം. അലോട്ട്മെന്റ് ലഭിച്ചിട്ടും പ്രവേശനം നേടാതിരിക്കുന്ന വിദ്യാര്‍ത്ഥികളെ തുടര്‍ന്നുളള അലോട്ട്മെന്റുകളില്‍ പരിഗണിക്കില്ല എന്നത് ഓർക്കണം. ഏകജാലക അപേക്ഷയിൽ നൽകിയ ഒന്നാം ഓപ്ഷൻ തന്നെ അലോട്ട്മെന്റിൽ ലഭിച്ചെങ്കിൽ ഫീസടച്ച് സ്ഥിര പ്രവേശനം നേടണം. ഒന്നാം ഓപ്ഷൻ ലഭിക്കാത്തവർക്ക് മറ്റ് ഓപ്ഷനുകൾ ലഭിച്ചിട്ടുണ്ടെങ്കിൽ ഇപ്പോൾ താത്കാലിക പ്രവേശനം നേടിക്കൊണ്ട് അടുത്ത അലോട്ട്മെന്റിൽ ഉയർന്ന ഓപ്ഷൻ ലഭിക്കുമോ എന്ന് കാത്തിരിക്കാം. ഒന്നാം ഓപ്ഷൻ ലഭിക്കാത്തവർക്ക് വേണമെങ്കിൽ ഉയർന്ന ഓപ്ഷനുകൾ റദ്ദ് ചെയ്ത് ഇപ്പോൾ ലഭിച്ച ഓപ്ഷനിൽ സ്ഥിര പ്രവേശനവും നേടാം. താത്കാലിക പ്രവേശനം നേടുന്നവര്‍ക്ക് ആവശ്യമെങ്കില്‍ തെരഞ്ഞെടുത്ത ഏതാനും ഉയര്‍ന്ന ഓപ്ഷനുകള്‍ മാത്രമായി റദ്ദാക്കുകയും ചെയ്യാം. താത്കാലിക പ്രവേശനത്തിന് ഫീസടക്കേണ്ട.