ശ്രീനഗർ : പഹൽഗാമിൽ 26 പേരെ വെടിവച്ചു കൊന്ന നാലു ഭീകരർ ഇപ്പോഴും തെക്കൻ കശ്മീരിൽ ഉണ്ടെന്ന് എൻഐഎയ്ക്ക് വിവരം. സൈന്യവും പ്രാദേശിക പൊലീസും നടത്തുന്ന തിരിച്ചിലിനിടെയാണ് ഭീകരർ പ്രദേശത്ത് തമ്പടിച്ചിരിക്കുന്നുണ്ടെന്ന വിവരം പുറത്തുവരുന്നത്. ഇടതൂർന്ന വനങ്ങളിലാകാം ഇവർ ഒളിച്ചിരിക്കുന്നത് എന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
ഭക്ഷണസാധനങ്ങളും മറ്റ് അവശ്യ വസ്തുക്കളും ഭീകരർ കയ്യിൽ കരുതിയിട്ടുണ്ടെന്നും റിപ്പോർട്ടുകളുണ്ട്. അതിനിടെ പഹൽഗാം ഭീകരാക്രമണത്തിന്റെ ത്രീഡി മാപ്പിങ് തയാറാക്കാൻ എൻഐഎ തയാറെടുക്കുന്നതായും ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്. ഉപഗ്രഹ ചിത്രങ്ങൾ, അന്വേഷണ സംഘം ചിത്രീകരിച്ച പുൽമേടിന്റെ വിഡിയോ ദൃശ്യങ്ങൾ തുടങ്ങിയ സാങ്കേതിക ഡാറ്റകൾ എന്നിവയുമായി ചേർത്താണ് ത്രീഡി മാപ്പിങ് തയാറാക്കുന്നത്. ഭീകരരുടെ കൃത്യമായ ദൃശ്യവൽക്കരണം ത്രീഡി മാപ്പിങ്ങിലൂടെ സാധ്യമാകും. സാക്ഷി മൊഴികളുടെ അടിസ്ഥാനത്തിലാണ് മാപ്പിങ് തയാറാക്കുക. ആളുകളെ ആക്രമണം ഉണ്ടായ മേഖലയിലേക്ക് എത്തിക്കാതെ തന്നെ ചോദ്യം ചെയ്യുമ്പോൾ ഇത് ഉപയോഗിക്കാൻ കഴിയും.