കോട്ടയം : കുമരകത്തെ അടിസ്ഥാന സൗകര്യങ്ങൾക്ക് ആക്കം കൂട്ടുന്ന ഹെലിപോർട്ട് നിർമിക്കാൻ ബജറ്റിൽ 5 കോടി രൂപ വകയിരുത്തി. ലോക സഞ്ചാര ഭൂപടത്തിൽ ഇടം നേടിയ കുമരകത്തേക്ക് ഗതാഗതക്കുരുക്കിൽപ്പെടാതെ സഞ്ചാരികൾക്ക് വേഗം എത്താനും വിഐപി സന്ദർശനം ഉണ്ടാകുമ്പോൾ പൂർണമായും നിശ്ചലമാക്കുന്ന ഗതാഗത നിയന്ത്രണത്തിൽനിന്ന് മോചനമേകാനും ഹെലിപോർട്ട് ഉപകരിക്കും. ഹെലിടൂറിസത്തിനും കുമരകത്ത് അനന്തസാധ്യതയുണ്ട്. കൊച്ചിയിൽനിന്ന് 20 മിനിറ്റ് മതി കുമരകത്ത് എത്താൻ. കോട്ടയത്തുനിന്ന് ശബരിമലയിലേക്കു പോകാൻ 10,000 രൂപ മതിയാകും. ശബരിമല, ഗുരുവായൂർ, കാടാമ്പുഴ ക്ഷേത്രങ്ങൾ സന്ദർശിക്കുന്ന ടൂർ പാക്കേജ് ഇപ്പോഴുണ്ട്. ഹൈദരാബാദിൽനിന്നും മറ്റും ഈ 3 ക്ഷേത്രങ്ങളും സന്ദർശിക്കാൻ 5 ദിവസത്തിലേറെ അവധിയെടുക്കേണ്ട സാഹചര്യം മുൻപ് ഉണ്ടായിരുന്നെങ്കിൽ ഇപ്പോൾ ഒരു ദിവസം കൊണ്ടു മൂന്നിടങ്ങളിലും പോകാം. കുമരകത്തുനിന്ന് ഈ സാധ്യതയും പ്രയോജനപ്പെടുത്താം. നിലവിൽ റിസോർട്ടുകൾ സ്വന്തം നിലയിലാണു ഹെലികോപ്റ്റർ പാക്കേജ് നടപ്പാക്കുന്നത്.
കുമരകം കൂറേക്കൂടി രാജ്യാന്തര ശ്രദ്ധയിലേക്ക് വരും. വിവിഐപികൾ വന്നാൽ കോട്ടയം നിശ്ചലമാകുന്ന അവസ്ഥയ്ക്കും മാറ്റം വരും. പദ്ധതി നടപ്പാക്കാൻ കുമരകത്ത് യോഗം ചേർന്ന് തുടർനടപടി കൈക്കൊള്ളുംആലപ്പുഴയിലെയും കുമരകത്തെയും കായൽ കാഴ്ചകളും മൂന്നാറിന്റെ മലനിരകളും ഒറ്റയടിക്കു കാണാനുള്ള അവസരമാണു ഹെലികോപ്റ്റർ ടൂറിസം ഒരുക്കുന്നത്. കേരളത്തിൽ എത്തുന്ന സഞ്ചാരികൾ ഏറ്റവും കൂടുതൽ ആവശ്യപ്പെടുന്ന കാഴ്ചകളും ഇതാണ്. യാത്രാദൂരം കുറയ്ക്കാൻ സാധിക്കുന്നതോടെ കൂടുതൽ ബുക്കിങ്ങുകൾ ലഭിക്കുമെന്നു റിസോർട്ടുകളും പ്രതീക്ഷിക്കുന്നു.വെള്ളപ്പൊക്ക ദുരന്തങ്ങൾ അടക്കമുള്ള സമയങ്ങളിലും ഹെലികോപ്റ്ററുകൾ ഉപയോഗപ്പെടും. ഹെലിപ്പാഡുകൾ സജ്ജമായതിനാൽ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി ഹെലികോപ്റ്ററുകൾക്കു പറന്നിറങ്ങാം. നല്ല ഹെലിപ്പാഡ് ഉൾപ്പെടെ അടിസ്ഥാന സൗകര്യ വികസനം ലക്ഷ്യമിട്ട് എ.കെ. ആന്റണി മുഖ്യമന്ത്രിയായിരുന്നപ്പോഴാണ് 100 കോടി രൂപയുടെ പദ്ധതി കുമരകത്തിനായി പ്രഖ്യാപിച്ചത്. പിന്നീട് അൽഫോൻസ് കണ്ണന്താനം കേന്ദ്രമന്ത്രിയായിരുന്നപ്പോൾ 200 കോടിയുടെ പദ്ധതിയും പ്രഖ്യാപിച്ചു. തുടർപ്രവർത്തനം ഉണ്ടായില്ല.
