ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എ ഐ) സാങ്കേതികവിദ്യയുടെ ദുരുപയോഗത്തിനെതിരെ ശക്തമായ മുന്നറിയിപ്പുമായി യുഎഇ സൈബർ സുരക്ഷാ കൗൺസിൽ രംഗത്തെത്തി. തെറ്റായ ഉള്ളടക്കങ്ങൾ നിർമ്മിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നത് ഗുരുതരമായ കുറ്റകരമായ നടപടിയാണെന്ന് കൗൺസിൽ വ്യക്തമാക്കി. സമൂഹമാധ്യമങ്ങൾ ഉപയോഗിക്കുമ്പോൾ കൂടുതൽ ജാഗ്രത പുലർത്തണമെന്നും അധികൃതർ പൊതുജനങ്ങളോട് ആവശ്യപ്പെട്ടു. എ ഐ സാങ്കേതികവിദ്യയുടെ ദുരുപയോഗം വ്യാപകമായ സാഹചര്യത്തിലാണ് സൈബർ സുരക്ഷാ കൗൺസിലിന്റെ മുന്നറിയിപ്പ്. ഇത്തരം പ്രവർത്തനങ്ങൾ വലിയ സാമൂഹികവും സാമ്പത്തികവുമായ പ്രത്യാഘാതങ്ങൾക്ക് ഇടയാക്കുമെന്ന് കൗൺസിൽ ചൂണ്ടിക്കാട്ടി.
ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സാങ്കേതികവിദ്യ ഉപയോഗിച്ച് ദ്രുതഗതിയിലുള്ള വീഡിയോകൾ, ചിത്രങ്ങൾ, ഓഡിയോ റെക്കോർഡിംഗുകൾ എന്നിവ യഥാർത്ഥമെന്നു തോന്നിപ്പിക്കുന്ന രീതിയിൽ നിർമ്മിക്കാൻ സാധിക്കുന്നതിനാൽ, ഇത് പലരും ദുരുപയോഗം ചെയ്യുന്നുണ്ടെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.ഇത്തരം വ്യാജ കണ്ടന്റുകൾ ഉപയോഗിച്ചുള്ള സൈബർ തട്ടിപ്പുകൾ വർധിക്കുന്നതായാണ് സൈബർ സുരക്ഷാ കൗൺസിലിന്റെ കണ്ടെത്തൽ.
വ്യക്തിഗത വിവരങ്ങൾ കൈക്കലാക്കുന്നതിനും സാമ്പത്തിക തട്ടിപ്പുകൾ നടത്തുന്നതിനും എ.ഐ സാങ്കേതികവിദ്യ ഉപയോഗിക്കപ്പെടുന്നുണ്ടെന്ന് അധികൃതർ വ്യക്തമാക്കി.തെറ്റിദ്ധരിപ്പിക്കുന്നതോ തെറ്റായ വിവരങ്ങളോ ഉൾപ്പെട്ട ഡിജിറ്റൽ ഉള്ളടക്കം സൃഷ്ടിക്കുന്നതും പ്രചരിപ്പിക്കുന്നതും ഗുരുതരമായ കുറ്റമാണെന്നും സൈബർ സുരക്ഷാ കൗൺസിൽ ആവർത്തിച്ചു വ്യക്തമാക്കി. ഡിജിറ്റൽ ഉള്ളടക്കം പങ്കുവയ്ക്കുന്നതിന് മുമ്പ് അതിന്റെ ഉറവിടവും ആധികാരികതയും ഉറപ്പാക്കണമെന്ന് പൊതുജനങ്ങളോട് അധികൃതർ ആവശ്യപ്പെട്ടു. തെറ്റിദ്ധരിപ്പിക്കുന്ന കണ്ടന്റുകൾ പ്രചരിപ്പിക്കുന്നതും നിയമപരമായി കുറ്റകരമാണ്.
ദേശീയ സൈബർ സുരക്ഷ ശക്തിപ്പെടുത്തുന്നതിനും ഉയർന്നുവരുന്ന ഓൺലൈൻ ഭീഷണികളിൽ നിന്ന് സമൂഹത്തെ സംരക്ഷിക്കുന്നതിനും ജനങ്ങളുടെ ജാഗ്രത നിർണായകമാണെന്ന് കൗൺസിൽ വ്യക്തമാക്കി. യു.എ.ഇയിൽ സമൂഹമാധ്യമങ്ങൾ നിരീക്ഷിക്കുന്നതിന് ശക്തമായ സംവിധാനങ്ങൾ നിലവിലുണ്ടെന്നും, പോസ്റ്റുകൾക്ക് താഴെ വരുന്ന കമന്റുകൾ പോലും സൂക്ഷ്മ പരിശോധനയ്ക്ക് വിധേയമാക്കുന്നുണ്ടെന്നും സൈബർ സുരക്ഷാ കൗൺസിൽ വ്യക്തമാക്കി.
