ന്യൂയോർക്ക്: യു.എസിൽ വ്യാജ രേഖ ചമച്ച് ഇന്ത്യൻ വംശജനായ സി.ഇ.ഒ വൻ സാമ്പത്തിക തട്ടിപ്പ് നടത്തിയതായി റിപ്പോർട്ട്. യു.എസ് ആസ്ഥാനമായ ബ്രോഡ്ബാൻഡ് ടെലികോം, ബ്രിഡ്ജ് വോയിസ് എന്നീ കമ്പനികളുടെ സി.ഇ.ഒ ബങ്കിം ബ്രഹ്മഭട്ടാണ് 500 ദശലക്ഷം ഡോളർ അതായത് 4,150 കോടി രൂപയുടെ തട്ടിപ്പ് നടത്തി മുങ്ങിയത്. ആഗോള നിക്ഷേപ സ്ഥാപനമായ ബ്ലാക്റോക്കിന്റെ ഉടമസ്ഥതയിലുള്ള എച്ച്.പി.എസിൽനിന്നാണ് ഇയാൾ വ്യാജരേഖ നൽകി വായ്പ വാങ്ങിയത്. തുടർന്ന് പണം ഇന്ത്യയിലേക്കും മൗറീഷ്യസിലേക്കും കടത്തിയതായും വാൾ സ്ട്രീറ്റ് ജേണൽ തയാറാക്കിയ റിപ്പോർട്ട് പറയുന്നു. സംഭവത്തിൽ ബ്രഹ്മഭട്ടിനെതിരെ നിയമനടപടി സ്വീകരിച്ചിരിക്കുകയാണ് ബ്ലാക്റോക്ക്. അതേസമയം, ആരോപണങ്ങൾ ബ്രഹ്മഭട്ടും അദ്ദേഹത്തിന്റെ അഭിഭാഷകനും നിഷേധിച്ചു.
ലോകത്ത് ഏറ്റവും കൂടുതൽ ആസ്തി കൈകാര്യം ചെയ്യുന്ന ബ്ലാക്റോക്കിന്റെ ധനകാര്യ സ്ഥാപനമായ എച്ച്.പി.എസ് 2020ൽ ബ്രഹ്മഭട്ടിന്റെ ടെലികോം കമ്പനിക്ക് വായ്പ നൽകിയതോടെയാണ് സംഭവത്തിന്റെ തുടക്കം. 2021 ന്റെ തുടക്കത്തിൽ വായ്പ ഏകദേശം 385 ദശലക്ഷം ഡോളറായും കഴിഞ്ഞ വർഷം ആഗസ്റ്റിൽ ഏകദേശം 430 ദശലക്ഷം ഡോളറായും ഉയർത്തി. ഫ്രഞ്ച് മൾട്ടിനാഷനൽ ബാങ്കായ ബി.എൻ.പി പാരിബാസിന്റെ സഹായത്തോടെയാണ് ബ്രഹ്‌ഭട്ടിന്റെ സ്ഥാപനങ്ങൾ എച്ച്.പി.എസിൽനിന്ന് വായ്പ സ്വന്തമാക്കുന്നത്. അതേസമയം, സംഭവത്തിൽ പ്രതികരിക്കാൻ ബി.എൻ.പി പാരിബാസ് തയാറായിട്ടില്ല.
തട്ടിപ്പ് എങ്ങനെ പുറത്തായി
ബ്രഹ്മഭട്ടിന്റെ കമ്പനിയായ കാരിയോക്സിന്റെ ഉപഭോക്താക്കളാണെന്ന് തോന്നിപ്പിക്കുന്ന ചിലരിൽനിന്ന് ലഭിച്ച ഇ-മെയിലുകളിൽ ക്രമക്കേടുണ്ടെന്ന് ജൂലായിൽ എച്ച്.പി.എസ് ഉദ്യോഗസ്ഥന് തോന്നിയതോടെയാണ് തട്ടിപ്പുകൾ പുറത്താകുന്നത്. വ്യാജ ഡൊമൈനുകളിൽനിന്നാണ് ഈ ഇ-മെയിലുകൾ വന്നതെന്ന് സംശയം തോന്നിയതോടെ പഴയ ഇ-മെയിലുകൾ പരിശോധിച്ചു. ക്രമക്കേടുണ്ടെന്ന് ആരോപിച്ചപ്പോൾ ആശങ്കപ്പെടാനില്ലെന്നായിരുന്നു ബ്രഹ്മഭട്ടിന്റെ പ്രതികരണം. പക്ഷെ, പിന്നീട് എച്ച്.പി.എസ് ഉദ്യോഗസ്ഥരുടെ ഫോൺ കോളുകൾക്ക് അദ്ദേഹം മറുപടി നൽകാതെയായി. തുടർന്ന് എച്ച്.പി.എസ് ഉദ്യോഗസ്ഥർ ബ്രഹ്മഭട്ടിന്റെ ഓഫീസുകൾ സന്ദർശിച്ചപ്പോൾ പൂട്ടിക്കിടക്കുകയായിരുന്നു.
എച്ച്.പി.എസിന് രണ്ട് വർഷമായി ലഭിച്ച എല്ലാ ഇ-മെയിലുകളും വ്യാജമായിരുന്നുവെന്ന് ബ്ലാക്റോക്ക് കോടതിയിൽ സമർപ്പിച്ച രേഖകളിൽ പറയുന്നു. ബ്രഹ്മഭട്ടിന്റെ കമ്പനിക്ക് 2018 മുതൽ ലഭിച്ചതായി പറയുന്ന കരാറുകൾ വ്യാജമാണെന്നും കണ്ടെത്തിയിട്ടുണ്ട്. കമ്പനിക്ക് വൻ ആസ്തിയുണ്ടെന്നാണ് ബ്രഹ്മഭട്ട് വായ്പ ലഭിക്കാൻ സമർപ്പിച്ച രേഖകളിൽ അവകാശപ്പെട്ടിരുന്നത്. എന്നാൽ, വായ്പ ലഭിക്കാനുള്ള ഈടായി കാണിച്ചിരുന്ന ആസ്തികൾ ബ്രഹ്മഭട്ട് ഇന്ത്യയിലേക്കും മൗറീഷ്യസിലേക്കും മാറ്റിയെന്നും ബ്ലാക്റോക്ക് പറയുന്നു. ആഗസ്റ്റിൽ ബ്രഹ്മഭട്ടിന്റെ ടെലികോം കമ്പനിയെയും ധനകാര്യ സ്ഥാപനമായ കാരിയോക്സ് കാപിറ്റലിനെയും പാപ്പരായി പ്രഖ്യാപിച്ചിരുന്നു. ബ്രഹ്മഭട്ട് ഇന്ത്യയിലേക്ക് കടന്നതായാണ് എച്ച്.പി.എസിന് ലഭിച്ച രസഹ്യ വിവരം.
