കൊച്ചി: അശ്ലീല ചിത്രങ്ങളിൽ അഭിനയിച്ച് പണം സമ്പാദിച്ചെന്ന നടി ശ്വേത മേനോനെതിരായ കേസ് ഹൈക്കോടതി റദ്ദാക്കി. കൊച്ചി സെൻട്രൽ പൊലീസ് രജിസ്റ്റർ ചെയ്ത കേസാണ് കോടതി റദ്ദാക്കിയത്. എറണാകുളം സിജെഎം കോടതിയിലെ നടപടികളും ഹൈക്കോടതി റദ്ദാക്കി. കേസ് എഴുതിത്തള്ളാത്തത് എന്തുകൊണ്ടെന്ന് പൊലീസിനോട് ഹൈക്കോടതി ചോദിച്ചു.
ശ്വേത മേനോനെതിരായ കുറ്റകൃത്യം നിലനില്‍ക്കില്ലെന്നും പരാതി മുഖവിലയ്‌ക്കെടുത്താലും കുറ്റകൃത്യം നിലനില്‍ക്കില്ലെന്നും കോടതി വ്യക്തമാക്കി. ശ്വേത മേനോന്‍റെ സല്‍പ്പേര് കളങ്കപ്പെടുത്താനും വ്യക്തി വിദ്വേഷം മുന്‍നിര്‍ത്തിയുമാണ് പരാതിയെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. മലയാള സിനിമയിലെ അഭിനേതാക്കളുടെ സംഘടനയായ ‘അമ്മ’യുടെ തെരഞ്ഞെടുപ്പ് സമയത്തായിരുന്നു ശ്വേത മേനോനെതിരെ കേസെടുത്തത്. മജിസ്ട്രേറ്റ് കോടതിയുടെ നിർദേപ്രകാരം ആയിരുന്നു എഫ്ഐആർ.
മാർട്ടിൻ മേനാച്ചേരി എന്നയാൾ നൽകിയ പരാതിയിൽ ഐടി നിയമത്തിലെ 67(എ) വകുപ്പ് പ്രകാരവും അനാശാസ്യ പ്രവർത്തന നിരോധന നിയമപ്രകാരവുമായിരുന്നു ശ്വേതക്കെതിരെ കേസെടുത്തത്. അശ്ലീല രംഗങ്ങൾ സമൂഹമാധ്യമങ്ങൾ വഴി പ്രചരിപ്പിച്ചുവെന്നതടക്കമുള്ള കാര്യങ്ങളും ശ്വേതക്കെതിരായ പരാതിയിൽ ഉന്നയിച്ചിരുന്നു.
