ആദിവാസി കുടുംബത്തിനെതിരെ മഹീന്ദ്ര ഫിനാൻസിൻ്റെ ക്രൂരത; വീട്ടുകാരില്ലാത്ത സമയത്ത് വീട് ജപ്തി ചെയ്തു

news image
Mar 25, 2026, 3:24 pm GMT+0000 payyolionline.in

കാസർകോട് : കാസർകോട് ആദിവാസി കുടുംബത്തിനെതിരെ ഫിനാൻസ് സ്ഥാപനത്തിന്റെ ക്രൂരത. കാസർകോട് മുള്ളംകോട് സ്വദേശി രഘുവിന്റെ വീടാണ് വീട്ടുകാർ സ്ഥലത്തില്ലാത്ത സമയത്ത് ജപ്തി ചെയ്തത്. വീട്ട് സാധനങ്ങൾ പുറത്തിട്ട് വീട്‌ സീൽ ചെയ്യുകയായിരുന്നു. മഹീന്ദ്ര ഫിനാൻസിൽ നിന്ന് മൂന്ന് വർഷം മുമ്പ് എടുത്ത മൂന്നര ലക്ഷം രൂപയാണ് രഘു തിരിച്ചടക്കാനുള്ളത്. ഇതിൽ വിഴ്ച വരുത്തിയതിന് പിന്നാലെയാണ് വീട് ജപ്തി ചെയ്തത്. വീട് ജപ്തി ചെയ്തതിനാൽ രഘുവും ഭാര്യയും ഇന്നലെ രാത്രി കഴിഞ്ഞത് വീടിൻ്റെ വരാന്തയിലാണ്.

ജപ്തി നടപടിയെ കുറിച്ച് അറിയിച്ചിരുന്നില്ലയെന്നും നേരത്തെ രണ്ട് വട്ടം നോട്ടീസ് ഒട്ടിച്ചിരുന്നുവെന്നും രഘു പറയുന്നു. നോട്ടീസ് ഇം​ഗ്ലിഷിൽ ആയിരുന്നു. ഇം​ഗ്ലിഷ് അറിയാത്തത് കൊണ്ട് അത് ഒന്നും മനസ്സിലായില്ലായെന്നും രഘു റിപ്പോർട്ടറിനോട് പറഞ്ഞു. വീട് ജപ്തി ചെയ്യുന്ന സമയത്ത് ഞങ്ങൾ പണിക്ക് പോയിരിക്കുകയായിരുന്നു. ആ സമയത്ത് ഞങ്ങളെ വിളിച്ചു. വേഗം എത്താൻ കഴിഞ്ഞില്ലയെന്നും ജോലി കഴിഞ്ഞ് വന്നപ്പോഴാണ് വീട്ട് സാധനങ്ങൾ എല്ലാം പുറത്തിട്ട് വീട് സീൽ ചെയ്തത് കണ്ടതെന്നും രഘു പറഞ്ഞു.

ലൈഫ് ഭവന പദ്ധതിയുടെ ഭാ​ഗമായി കിട്ടിയ വീടാണിത്. അത് പുതുക്കാൻ ആണ് ലോൺ എടുത്തതെന്നും ഞങ്ങൾക്ക് പോകാൻ വേറെ സ്ഥലം ഇല്ലയെന്നും അദ്ദേഹം പറഞ്ഞു. മൂന്ന് വർഷം മുമ്പ് ആണ് ലോൺ എടുത്തത്. അതിൽ 80,000 അടച്ചുവെന്നും അദ്ദേഹം പറഞ്ഞു. മഹീന്ദ്ര ഫിനാൻസിൽ നിന്ന് പല തവണ ഭീഷണി ഉണ്ടായിയെന്നും കുട്ടികളെ ഉൾപ്പെടെ ഭീഷണിപ്പെടുത്തിയെന്നും രഘുവിന്റെ ഭാര്യ പറഞ്ഞു. ഞങ്ങൾ വീട്ടിൽ ഇല്ലാത്ത സമയത്ത് വീടിന്റെ മെയിൻ സ്വിച്ച് ഓഫ് ചെയ്തുവെന്നും രഘുവിൻ്റെ ഭാര്യ ആരോപിച്ചു.

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe