ഇടുക്കി റോഡ് നിർമ്മാണം വനം വകുപ്പിന്റെ എതിർപ്പുമൂലം പാതിവഴിയിൽ; നാട്ടുകാർ നിയമ പോരാട്ടവുമായി ഹൈക്കോടതിയിൽ

news image
Aug 16, 2024, 6:06 am GMT+0000 payyolionline.in
ഇടുക്കി: മൂലമറ്റത്തെ പതിപ്പള്ളി മുതൽ ഉളുപ്പൂണി വരെയുള്ള റോഡ് നിർമ്മാണം വനം വകുപ്പിന്റെ എതിർപ്പു മൂലം പാതിവഴിയിൽ. റോഡ് കടന്നു പോകുന്ന ഭൂമി വനം വകുപ്പിന്‍റേതെന്ന് അവകാശമുന്നയിച്ചാണ് എതിർപ്പ്. എന്നാൽ രേഖകളിൽ റവന്യൂ പുറമ്പോക്കായ സ്ഥലം വനം വകുപ്പ് അനധികൃതമായി കൈവശം വയ്ക്കുകയാണെന്ന് ആരോപിച്ച് നാട്ടുകാർ ഹൈക്കോടതിയിൽ നിയമ പോരാട്ടത്തിലാണ്.

40 വർഷത്തിലേറെ പഴക്കമുണ്ട് പതിപ്പള്ളി മുതൽ ഉളുപ്പുണി വരെയുള്ള പാതക്ക്. ചെങ്കുത്തായ കയറ്റവും കൊടും വളവുകളും ഒക്കെ നിവർത്തി പാത നന്നാക്കാൻ പൊതുമരാമത്ത് വകുപ്പ് അനുവദിച്ചത് ഒൻപത് കോടി രൂപയാണ്. മേമൂട്ടം വരെ മൂന്ന് മീറ്റർ വീതിയിൽ റോഡുണ്ടെങ്കിലും തകരാതിരിക്കാൻ സംരക്ഷണ ഭിത്തി കെട്ടാൻ തുടങ്ങിയതോടെ വനം വകുപ്പ് എതിർപ്പുമായി എത്തി. ഇതോടെ കോൺക്രീറ്റിംഗ് പാതിവഴിയിൽ അവസാനിച്ചു. ബിടിആർ രേഖകളിൽ ഉൾപ്പെടെ റവന്യൂ പുറമ്പോക്ക് എന്നാണ് ഉള്ളത്. അവകാശമില്ലാത്ത ഭൂമിയിൽ വനം വകുപ്പ് ആധിപത്യം സ്ഥാപിക്കുന്നുവെന്നാണ് പഞ്ചായത്തിന്‍റെ വിശദീകരണം. ഇക്കാര്യം ചൂണ്ടിക്കാട്ടി ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്.

നിലവിൽ ചെറു വാഹനങ്ങൾ മാത്രമാണ് ഇതുവഴി കടന്നുപോവുക. റോഡിന് വീതി കൂട്ടിയാൽ സർവീസ് നടത്താമെന്ന് കെഎസ്ആർടിസിയും ഉറപ്പു നൽകിയിട്ടുണ്ട്. 8 മീറ്റർ വീതിയിൽ റോഡ് നിർമ്മിക്കാം എന്ന് ഗോത്രവർഗ്ഗ കമ്മീഷനും റിപ്പോർട്ട് നൽകി. ആദിവാസികൾ ഉൾപ്പെടെ 800 കുടുംബങ്ങൾക്ക് ആശ്രയമാണ് ഈ പാത. റോഡ് വികസിച്ചാൽ വാഗമണ്ണിലേക്കുള്ള എളുപ്പവഴിയും ആകും. ടൂറിസം സാധ്യതകൾ ഉൾപ്പെടെ മുന്നിൽക്കണ്ട് അടിയന്തര സർക്കാർ ഇടപെടലാണ് ഇവിടെ ആവശ്യം.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe