ഇന്ത്യ നാലാമത്തെ വലിയ സമ്പദ്‍വ്യവസ്ഥയാകുമെന്ന് പ്രവചനം

news image
May 6, 2025, 9:42 am GMT+0000 payyolionline.in

ന്യൂഡൽഹി: ഇന്ത്യ നാലാമത്തെ വലിയ സമ്പദ്‍വ്യവസ്ഥയാകുമെന്ന പ്രവചനവുമായി ഐ.എം.എഫ്. 2025ൽ ഈ നേട്ടം ഇന്ത്യ കൈവരിക്കുമെന്നാണ് ഐ.എം.എഫ് വ്യക്തമാക്കുന്നത്. ഇന്ത്യയുടെ ജി.ഡി.പി ഈ വർഷം 4,187.02 ബില്യൺ ഡോളറായി ഉയരുമെന്നാണ് പ്രവചനം. ജപ്പാന്റെ ജി.ഡി.പി 4,186.43 ​ബില്യൺ ഡോളറാവുമെന്നും ഐ.എം.എഫ് വ്യക്തമാക്കുന്നു.

2028ൽ ജർമനിയെ ഇന്ത്യൻ സമ്പദ്‍വ്യവസ്ഥ മറികടക്കുമെന്നും ഐ.എം.എഫ് പ്രവചിക്കുന്നു. 2028ൽ ഇന്ത്യയുടെ ജി.ഡി.പി 5,584.48 ബില്യൺ ഡോളറാകും. ജർമനിയുടേത് 5,251.93 ബില്യൺ ഡോളറായും ഉയരും. അഞ്ച് ട്രില്യൺ ഡോളർ സമ്പദ്‍വ്യവസ്ഥയായി ഇന്ത്യ മാറുമെന്നാണ് നരേന്ദ്ര മോദി സർക്കാർ അവകാശപ്പെട്ടിരുന്നത്. അതേസമയം, 2025 സാമ്പത്തികവർഷം പൂർത്തിയാവുമ്പോൾ ചൈനയും യു.എസുമായിരിക്കും ആദ്യ രണ്ട് സ്ഥാനങ്ങളിൽ.

 

യു.എസിന് 30.5 ട്രില്യൺ ജി.ഡി.പിയാകും ഉണ്ടാവുക. ചൈനക്ക് 19.2 ട്രില്യൺ ജി.ഡി.പിയുണ്ടാവും. ഈ ദശാബ്ദത്തിൽ ഒരു ലോകരാജ്യത്തിനും ചൈനയേയും യു.എസിനേയും മറികടക്കാനാവില്ലെന്നാണ് പ്രവചനം.

അതേസമയം, ഇന്ത്യയുടെ ജി.ഡി.പി സംബന്ധിച്ച പ്രവചനത്തിൽ ഐ.എം.എഫ് മാറ്റം വരുത്തിയിട്ടുണ്ട്. 2025ൽ 6.5 ശതമാനം നിരക്കിൽ ഇന്ത്യൻ സമ്പദ്‍വ്യവസ്ഥ വളരുമെന്നായിരുന്നു ഐ.എം.എഫ് പ്രവചനം. എന്നാൽ, ഇത് 6.2 ശതമാനമായി കുറയുമെന്നാണ് പുതിയ പ്രവചനം.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe