കോഴിക്കോട്: വടകര എം.ഡി.എം.എ കേസിൽ പ്രതിയും പേരാമ്പ്ര ബി.ആർ.സിയിലെ മുൻ അധ്യാപികയുമായ മരുതോങ്കര സ്വദേശി കീർത്തനയെ കോടതി പൊലീസ് കസ്റ്റഡിയിൽ വിട്ടു. വടകര എൻ.ഡി.പി.എസ് കോടതിയുടേതാണ് നടപടി. പ്രതിക്ക് ലഹരിസംഘവുമായി നേരിട്ട് ബന്ധമുണ്ടെന്നും കൂടുതൽ വിവരങ്ങൾ ശേഖരിക്കാൻ കസ്റ്റഡി ആവശ്യമാണെന്നുമുള്ള പ്രോസിക്യൂഷൻ വാദം അംഗീകരിച്ചാണ് ഉത്തരവ്.
ബാങ്ക് ഇടപാട് നടത്തുന്നത് കുറ്റകരമല്ലെന്നും അയ്യായിരം രൂപയുടെ സാമ്പത്തിക ഇടപാട് മാത്രമാണ് നടത്തിയതെന്നുമായിരുന്നു പ്രതിഭാഗത്തിന്റെ വാദം. എന്നാൽ അധ്യാപകരെ ഇടനിലക്കാരാക്കി നടത്തിയ ലഹരി വ്യാപാരം പുറത്തുവന്നതോടെ കേസിലെ മറ്റ് പ്രതികളായ നീഷ്മ, കാവ്യ എന്നിവർ നൽകിയ ജാമ്യാപേക്ഷ കോടതി ഉടൻ പരിഗണിക്കും. കേസിൽ പിടിയിലായതിനെ തുടർന്ന് കാവ്യ, കീർത്തന എന്നീ അധ്യാപികമാരെ നേരത്തെ ജോലിയിൽ നിന്ന് പുറത്താക്കിയിരുന്നു.
മയക്കുമരുന്ന് വാങ്ങുന്നവർ കാവ്യയുടെ അക്കൗണ്ടിലേക്കായിരുന്നു പണം അയച്ചിരുന്നത്. കഴിഞ്ഞ മാസം വടകര സ്വദേശി ലഹരിമരുന്നുമായി പിടിയിലായതിനെ തുടർന്ന് നടത്തിയ വിശദമായ അന്വേഷണമാണ് പേരാമ്പ്ര ബി.ആർ.സിയിലെ മുൻ അധ്യാപികമാരിലേക്ക് എത്തിയത്. ലഹരി ശൃംഖലയിലെ കൂടുതൽ പ്രതികളെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്.
