തിരുവനന്തപുരം : എയ്ഡഡ് സ്കൂളുകളിലെ ഭിന്നശേഷി അധ്യാപക സംവരണത്തിലെ തർക്കം പരിഹരിക്കാൻ സമവായത്തിന് സർക്കാർ. കത്തോലിക്കാ സഭ ഉന്നയിച്ച ആശങ്കകൾ പരിഹരിക്കുമെന്ന് കെഎസ്ഇബിസി അധ്യക്ഷൻ കർദിനാൾ ക്ലിമിസ് കാതോലിക്കാബാവയ്ക്ക് മുഖ്യമന്ത്രി ഉറപ്പുനൽകി. മുഖ്യമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ഉറപ്പ്. പ്രശ്നത്തിന് ഉടൻ നിയമപദേശം തേടുമെന്നും മുഖ്യമന്ത്രി അറിയിച്ചു. ഭിന്നശേഷി സംവരണത്തിന്റെ പേരിൽ സഭയും വിദ്യാഭ്യാസ മന്ത്രിയും തമ്മിൽ വലിയ തർക്കവും പോർവിളിയുമാണ് കഴിഞ്ഞ ദിവസങ്ങളിൽ നടന്നത്. എൻഎസ്എസ് സ്ഥാപനങ്ങളിലെ അധ്യാപക നിയമനത്തിൽ അംഗീകാരം നൽകാനുള്ള് സുപ്രീംകോടതി ഉത്തരവ് സർക്കാർ നടപ്പാക്കിയെങ്കിലും മറ്റു സ്ഥാപനങ്ങൾക്ക് ഇതിന്റെ ആനുകൂല്യം കിട്ടിയിരുന്നില്ല. ഇതിലാണ് സഭക്കുള്ള പരാതി.
അതേ സമയം എയ്ഡഡ് സ്കൂളുകളിലെ ഭിന്നശേഷി അധ്യാപകകരുടെ ആദ്യ നിയമന പ്രക്രിയ ഒക്ടോബർ 25 നകം പൂർത്തിയാക്കുമെന്നാണ് മന്ത്രി വി ശിവൻകുട്ടി നേരത്തെ വ്യക്തമാക്കിയത്. ഇതുമായി ബന്ധപ്പെട്ട സംശയങ്ങൾ ഇല്ലാതാക്കാൻ കൈ പുസ്തകം പുറത്തിറക്കിയിരുന്നു. പരാതി ഉള്ളവർക്ക് അറിയിക്കാനായി ജില്ലാ തല സമിതി രൂപീകരിച്ചു. നവംബർ 10 നകം അദാലത്ത് സംഘടിപ്പിക്കും. 7000 ഒഴിവുകൾ മാനേജ്മെന്റുകൾ മാറ്റിവെക്കണം എന്നാണ് മന്ത്രി വി ശിവൻ കുട്ടി വ്യക്തമാക്കിയത്.
സുപ്രീം കോടതിയുടെ നിർദേശപ്രകാരമാണ് എയ്ഡഡ് സ്കൂളുകളിലെ ഭിന്നശേഷി സംവരണ തസ്തികകളിലെ നിയമനം പൂർണ്ണമായും സർക്കാരിന്റെ നിയന്ത്രണത്തിലാക്കിയത്. ഇതിനായി സംസ്ഥാന-ജില്ലാ തലങ്ങളിൽ ഉദ്യോഗസ്ഥ സമിതികൾ രൂപീകരിച്ചു. എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് പട്ടികയിൽ നിന്നുള്ള ഉദ്യോഗാർത്ഥികളെ ഉൾപ്പെടുത്തി ജില്ലാതല സമിതി റാങ്ക് പട്ടിക തയ്യാറാക്കി. ജില്ലാതല സമിതി തയ്യാറാക്കുന്ന റാങ്ക് ലിസ്റ്റ് നിയമനത്തിനായി ശുപാർശ ചെയ്യും. ഈ ശുപാർശകൾ അനുസരിച്ച് നിയമനം നടത്തേണ്ടത് മാനേജർമാരുടെ നിയമപരമായ ബാധ്യതയാണെന്നാണ് കോടതി വിധി.