തൃശൂർ: പേരാമ്പ്രയില്‍ കോണ്‍ഗ്രസ്- പൊലീസ് സംഘര്‍ഷത്തിനിടെ ഷാഫി പറമ്പില്‍ എംപിക്ക് പരിക്കേറ്റ സംഭവത്തില്‍ പ്രതികരണവുമായി മുതിര്‍ന്ന കോൺഗ്രസ് നേതാവ് കെ മുരളീധരൻ. ഷാഫി പറമ്പിലിനെതിരായ ആക്രമണം പൊലീസിൻ്റെ തെറ്റായ സമീപനമാണെന്നും അദ്ദേഹം പറഞ്ഞു. സിപിഐഎം പ്രകടനത്തിന് പൊലീസ് അനുമതി കൊടുത്തു. യുഡിഎഫ് പ്രകടനം ആരംഭിച്ചപ്പോൾ പൊലീസ് തടഞ്ഞുവെന്നും സംഘർഷം ഉണ്ടായപ്പോൾ തടയാനാണ് ഷാഫി പറമ്പിൽ അങ്ങോട്ട് പോയതെന്നും മുരളീധരൻ വ്യക്തമാക്കി.
ഒരു എംപിയെ യാതൊരു മര്യാദയും കൂടാതെയാണ് പൊലീസ് തല്ലിയത്. സിപിഐഎമ്മിന് പ്രൊട്ടക്ഷൻ നൽകി യുഡിഎഫ് യോഗത്തെ കലക്കാൻ ശ്രമിച്ചുവെന്നും കൃത്യവിലോപം നടത്തിയ ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്യണമെന്നും അദ്ദേഹം പറഞ്ഞു. സിപിഐഎമ്മിന് എന്തും ചെയ്യാം. കോൺഗ്രസിന് പ്രതിഷേധം നടത്തിക്കൂടയെന്ന് ആണോയെന്നും അദ്ദേഹം ചോദിച്ചു. ഡിവൈഎസ്പിയെ സസ്പെൻ്റ് ചെയ്യണമെന്നും മുരളീധരൻ പറഞ്ഞു.
ശബരിമല സ്വർണ്ണ കൊള്ളയിലും കെ മുരളീധരൻ പ്രതികരിച്ചു. അയ്യപ്പനെ വിഴുങ്ങാണ്ട് ഇരുന്നത് ഭാഗ്യമെന്നും അയ്യപ്പ സംഗമം കുളമാക്കാൻ ഉള്ള നീക്കമെന്നു മുഖ്യമന്ത്രി നാണമില്ലാതെ പറയുന്നുവെന്നും മുരളീധരൻ പറഞ്ഞു. ശബരിമലയിൽ യുവതി പ്രവേശനത്തിൻ്റെ അന്ന് മുതൽ ആചാര ലംഘനം ഉണ്ടായിയെന്നും അദ്ദേഹം വ്യക്തമാക്കി.