ന്യൂഡൽഹി: ഓൺലൈൻ പ്ലാറ്റ്ഫോമുകളിൽ വരുന്ന അശ്ലീലവും നിന്ദ്യവും നിയമവിരുദ്ധവുമായ ഉള്ളടക്കം നിയന്ത്രിക്കാൻ നിഷ്പക്ഷവും സ്വതന്ത്രവുമായ അതോറിറ്റി വേണമെന്ന ആവശ്യം ആവർത്തിച്ച് സുപ്രീംകോടതി. ഓൺലൈൻ മീഡിയകളുടെ സ്വയംനിയന്ത്രണം മാത്രം ഫലപ്രദമാവില്ലെന്ന് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ച് പറഞ്ഞു. ‘ഇന്ത്യ ഗോട്ട് ലാറ്റന്റ്’ യൂട്യൂബ് ഷോയിൽ അശ്ലീല ഉള്ളടക്കവുമായി ബന്ധപ്പെട്ട എഫ്.ഐ. ആറുകൾക്കെതിരെ വന്ന ഹരജികൾ പരിഗണിക്കുകയായിരുന്നു സുപ്രീംകോടതി.
അശ്ലീലം എന്ന് കരുതുന്ന ഓണ്‍ലൈന്‍ ഷോകളുടെ ഉള്ളടക്കം വീക്ഷിക്കുന്നതിന് ആധാര്‍ ഉപയോഗിച്ചുള്ള പ്രായ പരിശോധന നടപ്പാക്കാവുന്നതാണെന്നും ബെഞ്ച് വ്യക്തമാക്കി. വിഷയവുമായി ബന്ധപ്പെട്ട് പൊതുജനാഭിപ്രായങ്ങള്‍ക്കായി സര്‍ക്കാര്‍ കരട് മാര്‍ഗനിർദേശങ്ങള്‍ പ്രസിദ്ധീകരിക്കാനും ബെഞ്ച് നിർദേശിച്ചു.
