മുംബൈ: ഓൺലൈനിലൂടെ ജ്യോതിഷ ആപ് ഇൻസ്റ്റാൾ ചെയ്യിച്ച ശേഷം സൈബർ കുറ്റവാളികൾ നടത്തിയ തട്ടിപ്പിൽ എൻജിനീയർക്ക് 12 ലക്ഷത്തിലധികം രൂപ നഷ്ടമായതായി പരാതി.
ബാന്ദ്ര ഈസ്റ്റിൽ താമസിക്കുന്ന വി.കെ. രമേക്ബാൽ എന്ന എൻജിനീയർക്കാണ് തുക നഷ്ടമായത്. 2023 ജനുവരിയിൽ ഇദ്ദേഹം ‘ഡിവൈൻ ടോക്ക്’ എന്ന ആപ് ഡൗൺലോഡ് ചെയ്തിരുന്നു. കരിയർ, വ്യക്തിജീവിതം എന്നിവയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ നേരിട്ടപ്പോൾ ആപ് വഴി ‘നിശാന്ത്’ എന്ന ജ്യോതിഷിയെ ഈ വർഷം ആദ്യം രാമേക്ബാൽ ബന്ധപ്പെട്ടു. പ്രത്യേക പൂജാ ചടങ്ങുകളിലൂടെ 6,300 രൂപക്ക് പ്രശ്നങ്ങൾ പരിഹരിക്കാമെന്ന് ജ്യേതിഷി ഉറപ്പു നൽകി. പണം നൽകിയശേഷം താന്ത്രിക ചടങ്ങുകൾ പൂർത്തിയാക്കാൻ 15,300 രൂപ കൂടി നൽകാൻ മറ്റൊരാൾ അദ്ദേഹത്തോട് ആവശ്യപ്പെട്ടു. നടപടിക്രമത്തിന്റെ അടുത്ത ഘട്ടത്തിനായി 28,000 രൂപ കൂടി ആവശ്യപ്പെട്ടു. രമേക്ബാൽ പണം കൈമാറി.
തുടർന്ന് ആചാരങ്ങൾ പൂർത്തിയാക്കിയില്ലെങ്കിൽ ജീവൻ അപകടത്തിലാകുമെന്ന് കുറ്റവാളികൾ അദ്ദേഹത്തെ ഭീഷണിപ്പെടുത്തി. തുടർന്ന് പണമായും ക്രഡിറ്റ് കാർഡ് വഴിയും പണം അയച്ചുകൊടുത്തു. ആപ്പിന്റെ കസ്റ്റമർ കെയറുമായി ബന്ധപ്പെട്ടു പണം തിരികെ ആവശ്യപ്പെട്ടപ്പോൾ അവർ വിസമ്മതിച്ചു.
തുടർന്ന് ഗൂഗിളിൽ തിരഞ്ഞപ്പോൾ, സമാനമായ രീതിയിൽ മറ്റ് നിരവധി പേർ തട്ടിപ്പിനിരയായതായി രാമേക്ബാൽ കണ്ടെത്തി. അപ്പോഴേക്കും അദ്ദേഹത്തിന് 12.21 ലക്ഷം രൂപ നഷ്ടപ്പെട്ടിരുന്നു. തുടർന്ന് അയാൾ പോലീസിൽ പരാതി നൽകി. ഭാരതീയ ന്യായ സംഹിതയിലെയും ഇൻഫർമേഷൻ ടെക്നോളജി ആക്ടിലെയും വിവിധ വകുപ്പുകൾ പ്രകാരം സൈബർ പോലീസ് കേസെടുത്തു.