തിരുവനന്തപുരം: സാമ്പത്തിക വർഷത്തിന്റെ അവസാനമായതോടെ ട്രഷറി കടുത്ത പ്രതിസന്ധിയിലേക്ക്. ഈ മാസത്തെ ബില്ലുകൾ മാറുന്നതിന് ആവശ്യമായ പണം ട്രഷറിയിലില്ലെന്നാണ് വിവരം. പണം കണ്ടെത്തിയില്ലെങ്കിൽ ബില്ലുകൾ മാറുന്നതിന് കൂടുതൽ നിയന്ത്രണം കൊണ്ടുവന്നേക്കും
മാസത്തിന്റെ ആദ്യ അഞ്ച് ദിവസം ശമ്പളവും പെൻഷനും മാത്രമേ ട്രഷറികളിൽ നിന്ന് നൽകുകയുള്ളൂ. തുടർന്നാണ് പദ്ധതിച്ചെലവുകൾക്ക് ഉൾപ്പെടെയുള്ള ബില്ലുകൾ അനുവദിക്കുന്നത്. ഈ മാസം തുടങ്ങിയ ശേഷം കഴിഞ്ഞ വെള്ളിയാഴ്ച മാത്രമാണ് ഈ ബില്ലുകൾ വന്നത്. പ്രശ്നങ്ങളില്ലാതെ വെള്ളിയാഴ്ച ബില്ലുകളെല്ലാം പാസായിട്ടുണ്ട്. എന്നാൽ ഇന്ന് മുതൽ കൂടുതൽ ബില്ലുകൾ എത്തുമ്പോൾ നൽകാനാവശ്യമായ പണമുണ്ടോയെന്നതിലാണ് സംശയം.
25 ലക്ഷത്തിന് മുകളിലുള്ള ബില്ലുകൾ പാസാക്കാൻ നിലവിൽ തന്നെ ട്രഷറിയിൽ നിയന്ത്രണമുണ്ട്. അത്യാവശ്യത്തിനുള്ള പണം കണ്ടെത്തിയില്ലെങ്കിൽ കൂടുതൽ നിയന്ത്രണങ്ങൾക്ക് ധനവകുപ്പ് നിർബന്ധിതമാകും. ഇല്ലെങ്കിൽ ട്രഷറി ഓവർ ഡ്രാഫ്റ്റിലേക്ക് പോകുന്ന സാഹചര്യം വരെ ഉണ്ടായേക്കാം. ഈ മാസം പലതവണ ട്രഷറിയിൽ സെർവർ പ്രശ്നങ്ങൾ മൂലം ഇടപാടുകൾ മുടങ്ങിയിരുന്നു. പണ വിതരണം നീട്ടാനുള്ള കുറുക്കുവഴികളാണ് ഇത്തരം തകരാറുകളെന്ന ആക്ഷേപമുണ്ട്. ഇതുപോലുള്ള അപ്രഖ്യാപിത നിയന്ത്രണങ്ങൾക്കും സാധ്യതയേറെയാണ്.